കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ മുഴുവന്‍ എല്‍ഡിഎഫ് എംഎല്‍എമാരും സജീവമായിട്ടും മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ ഇ.പി.ജയരാജന്റെ അസാന്നിദ്ധ്യവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രകടനവും സിപിഎം അണികളില്‍ ചര്‍ച്ചയാകുന്നു. ജയരാജന് മന്ത്രിയായിരുന്നപ്പോഴാണ് കലാമേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. മന്ത്രിസഭയിലെ ഒന്നാമന്റെയും രണ്ടാമന്റയും ജില്ലയില്‍ തന്നെ മേള നടത്തണമെന്ന് പാര്‍ട്ടി നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേള കണ്ണൂരില്‍ എത്തിയത്.
എന്നാല്‍ ബന്ധുനിയമന പ്രശ്നത്തില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചതോടെ ഇതിന്റെ നടത്തിപ്പു ചുമതല മന്ത്രി കടന്നപ്പള്ളിയുടെ കയ്യിലെത്തുകയായിരുന്നു. മേളയില്‍ സര്‍വ്വവ്യാപിയാണ് മന്ത്രി കടന്നപ്പള്ളി. സിപിഎം എംഎല്‍എമാരായ എ.എന്‍.ഷംസീര്‍, സാംസ്കാരിക പരിപാടിയുടെയും ജെയിംസ് മാത്യു സ്വീകരണ കമ്മറ്റിയുടെയും ടി.വി.രാജേഷ് ഭക്ഷണ കമ്മറ്റിയുടെയും സി.കൃഷ്ണന് ട്രോഫി കമ്മറ്റിയുടെയും അഡ്വ.സണ്ണിജോസഫ് പ്രോഗ്രാം കമ്മറ്റിയുടെയും കെ.എം.ഷാജി സ്റ്റേജ് പന്തല്‍ കമ്മറ്റിയുടെയും ചെയര്മാന്മാരാണ്.
എംപിമാരായ റിച്ചാര്‍ഡ് ഹേ, പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്, പി.കരുണാകരന്, കെ.കെ.രാഗേഷ് തുടങ്ങിയവരെല്ലാം പരിപാടികളില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇ.പി.ജയരാജന് രംഗത്ത് വരാത്തതാണ് ചര്‍ച്ചചെയ്യാന്‍ കാരണം. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത പരിപാടിയില്‍ സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റിയംഗം കൂടിയായ ഇ.പി.യുടെ അസാന്നിധ്യം അണികളിലും സമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: