കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് രചനാ മത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും ഇതാദ്യമായി പൊതുസഞ്ചയത്തില്‍ ലഭ്യമാക്കാന്‍ ഐടി@ സ്കൂള്‍ സംവിധാനമൊരുക്കി. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐടി@ സ്കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹായ് സ്കൂള്‍ കുട്ടിക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണണ് കലോത്സവ വേദിയില്‍ വെച്ചുതന്നെ ഈ പ്രവര്‍ത്തനം നടത്തിവരുന്നത്. രചനാമത്സര ഫലങ്ങള്‍ വരുന്ന മുറക്കുതന്നെ ആയവ ഡിജിറ്റലൈസ് ചെയ്ത് സ്കൂള്‍ വിക്കിയിലേക്കെത്തിക്കുന്നു. വിവിധ ഭാഷകളിലെ കഥ, കവിത, ഉപന്യാസം, എണ്ണച്ഛായ-ജലച്ഛായ-പെന്‍സില്‍-ചിത്രരചനകള്‍, കാര്ട്ടൂണുകള്, കൊളാഷുകള്‍ എന്നിങ്ങനെ എല്ലാ മത്സരങ്ങളും പൊതുജനങ്ങള്‍ക്ക് കൂടി കാണാനും വിലയിരുത്താനുമുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നത്.സ്കൂള്‍ വിക്കിയില്‍ കേരള സംസ്ഥാന സ്കൂല് കലോത്സവം 2017 എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭ്യമാകും. കലോത്സവത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഓണ്‍ലൈനാക്കി ഐടി@ സ്കൂള്‍ വിന്യസിച്ചിട്ടുള്ള പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിക്കിയില്‍ നല്കുന്ന വിവരങ്ങള്‍ അതോടൊപ്പം വിജയികളായ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുടെ പേജിലും തനിയെ അപ്ഡേറ്റാകും. ജനുവരി 26 ഓടെ മുഴുവന്‍ സ്കൂളുകളെയും സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഐടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി ഐടി@ സ്കൂള്‍ പ്രൊജക്ട് ആരംഭിച്ച പദ്ധതിയായ സ്കൂള്‍ വിക്കി വിക്കിപീഡിയ മാതൃസയില് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ്. പൂര്‍ണമായും മലയാളത്തില്‍ തയ്യാറാക്കിയതാണ് സ്കൂള്‍ വിക്കി. ഓരോ വിദ്യാലയങ്ങള്‍ക്കും അവരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും അതത് സ്കൂളിന്റെ ചരിത്രവും സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്കൂള്‍ മാപ്പ്, സ്കൂള്‍ വെബ് സൈറ്റ്, ബ്ലോഗുകള്‍, വിവിധ ക്ലബ്ബുകള്‍, ക്ലാസ് മാഗസിനുകള്‍, സ്കൂളുകളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, വിവിധ മേളകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ക്കൊപ്പം ഇവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്കൂള്‍ വിക്കിയില്‍ നല്‍കാം. സ്കൂള്‍ വിക്കിയില്‍ നിലവില്‍ 12,000 ലേഖനങ്ങളും 17500 ഉപയോക്താക്കളുമുണ്ട്.
ലോട്ടറി തൊഴിലാളികള്‍ക്ക് മുച്ചക്രവാഹനത്തിനും
ഭവനിര്‍മാണ സഹായത്തിനും പദ്ധതി
കണ്ണൂര്‍: ലോട്ടറി വില്‍പ്പനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനവും ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോമും നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.വി.ജയരാജന്. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്കോളര്‍ഷിപ്പ് വിതരണവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 283 കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷം വിദ്യാഭ്യാസ സഹായം നല്‍കിയത്. എസ്.എസ്.എല്‍.സി മുതല്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ പഠിക്കുന്നവര്‍ക്കായി 1000 മുതല്‍ 25000 രൂപ വരെയാണ് ധനസഹായം നല്‍കുന്നത്. സ്വന്തമായി വീടില്ലാത്ത ലോട്ടറി തൊഴിലാളികള്‍ക്ക് ഭവനവായ്പ പദ്ധതി ആവിഷ്ക്കരിക്കുമെന്നും ചെയര്മാന് പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി തടയുന്നതിന് നിയമഭേദഗതി വേണമെന്നും വില്ക്കാത്ത ടിക്കറ്റിന് സേവനനികുതി എടുത്തുകളയണമെന്നുമാവശ്യപ്പെട്ട് നിവേദകസംഘം കേന്ദ്രസര്‍ക്കാറിനെ കാണാന്‍ തീരുമാനിച്ചതായും ചെയര്മാന് അറിയിച്ചു. ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി.ബാലന്, വിവിധ സംഘടനാ നേതാക്കളായ പൂക്കോടന്‍ ചന്ദ്രന്, എടക്കാട് പ്രേമരാജന്‍, ടി.നാരായണന്, കെ.കുമാരന്, പി.രവീന്ദ്രകുമാര്‍, പി.ചന്ദ്രന്,ജോയ് കൊന്നക്കല്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.ജെ ബിന്നോ, ക്ഷേമനിധി ഓഫീസര്‍ കൃഷ്ണരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: