പുനലൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനനേതാവ് പുനലൂരില്‍ ആര്‍എസ്പി സംഘടിപ്പിച്ച ലയനസമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായി. ജനകീയ മുന്നേറ്റ സമിതി എന്ന സംഘടന ആര്എസ്പിയില് ലയിച്ചതുമായി ബന്ധപ്പെട്ടാണ് പുനലൂരില്‍ ലയനസമ്മേളനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.ഇ.സഞ്ജയ്ഖാനെതിരെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടുള്ളത്. മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്.രജിരാജ് ഉള്‍പ്പടെയുള്ളവര്‍ ആര്എസ്പിയില് ലയിച്ചതുമായി ബന്ധപ്പെട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
യോഗത്തില്‍ ചില നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ പ്രസംഗിക്കുകയും ചെയ്തിരുന്നു. ആര്‍എസ്പി നേതാക്കളൊടൊപ്പം വേദി പങ്കിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ്ഖാന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ജനകീയമുന്നേറ്റ സമിതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച രജിരാജിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ ജനകീയമുന്നേറ്റ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഞ്ജയ്ഖാനും പങ്കെടുത്തിരുന്നു. കടകള്‍ അടപ്പിക്കാനും മറ്റും യൂത്ത്കോണ്‍ഗ്രസ് നേതാവ് മുന്നിലുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് സഞ്ജയ്ഖാന്‍ ആര്‍എസ്പി വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് സി.സി.വിജയകുമാറും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസും പുനലൂരില്‍ മറ നീക്കി പുറത്തുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: