കണ്ണൂര്‍: പാതയോര പൊതുയോഗ നിരോധനത്തില്‍ കോടതിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് രംഗത്ത്. പൊതുനിരത്തില്‍ യോഗം നിരോധിച്ച കോടതിയുടെ നടപടിയെ എതിര്‍ക്കുമെന്നും ഇക്കാര്യത്തില്‍ കോടതിയുമായി യുദ്ധത്തിന് തയ്യാറാണെന്നും ജയരാജന് പറഞ്ഞു.
ജനകീയ സമരങ്ങളെ നേരിടാന്‍ കോടതിക്കും പോലീസിനും സാധിക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോടതിയും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നു. ജനകീയ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതു നേരിടാനുള്ള കരുത്ത് സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരം നേരിടാനാണ് ഭാവമെങ്കില്‍ ജാമ്യത്തിന് തയ്യാറാവാതെ കുറ്റം ഏറ്റുപറഞ്ഞ് എല്ലാവരും ജയിലില്‍ പോകുമെന്നും ഇ.പി.ജയരാജന് അഭിപ്രായപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്കെതിരെ കണ്ണൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാതയോര നിരോധന നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കോടതിയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുമെന്ന് നോക്കാമെന്നും ഇ.പി.ജയരാജന് കോടതിയെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: