പൊന്‍കുന്നം: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടും. കണ്ണൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ കലോത്സവം നടത്തുമ്പോള്‍ ഗ്രാമങ്ങളില്‍ സിപിഎം കൊലയുടെ ഉത്സവം നടത്തുകയാണ്.
കലോത്സവ വേദികളില്‍ കുട്ടികള്‍ സര്‍ഗ്ഗസൃഷ്ടി നടത്തുമ്പോള്‍ സിപിഎമ്മുകാര്‍ പാര്‍ട്ടിഗ്രാമങ്ങളില്‍ മനുഷ്യക്കുരുതി നടത്തുകയായിരുന്നു. കേരളത്തില്‍ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാതായെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ അക്രമിച്ച പൊന്‍കുന്നം പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ചുമതലയുള്ള പോലീസ് സ്റ്റേഷന് തന്നെ ആക്രമിച്ചത് നാട്ടില്‍ അരാജകത്വമാണ് നടമാടുന്നതെന്നുള്ളതിന്റെ തെളിവാണ്. ഭരണത്തിന്റെ കരുത്തില്‍ സംരക്ഷണം ലഭിക്കുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യമുണ്ട്. അത് അവരുടെ മനശാസ്ത്രപരമായ സമീപനമാണ്. അതുകൊണ്ട് തങ്ങളുടേതല്ലാത്ത ഏതിനെയും അവര്‍ ആക്രമിക്കുന്നു. പോലീസ് സ്റ്റേഷന് ആക്രമിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ നീതിക്കുവേണ്ടി എവിടെയാണ് പോവുക.
അധികാരത്തിന്റെ ഹുങ്കില്‍ തേര്‍വാഴ്ച നടത്തി നിയമം കയ്യിലെടുക്കുന്ന അരാജകത്വത്തിലേക്കാണ് കേരളത്തെ പിണറായി വിജയന് നയിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സമാധാന ചര്‍ച്ച നടന്ന് രണ്ടുമാസത്തിനുള്ളില്‍ മാത്രം നാല് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധി പേര് ഗുരുതരാവസ്ഥയിലായി. സിപിഎമ്മിന്റെ ചോരക്കളിക്ക് പൊലീസ് കൂട്ടു നില്‍ക്കുകയാണ്.
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന ധര്‍മ്മടത്ത് പകല്‍ സമയത്ത് വീടുകളില്‍ കയറി പൊലീസ് സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയാണ്. ഇതേത്തുടര്‍ന്ന് പലര്‍ക്കും വീട്വിട്ടു പോകേണ്ടിവന്നു. രാത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകം നടത്തുകയും ചെയ്യുന്നു. കേരളത്തിലെ ക്രമസമാധാന നില ഇതില്‍ കൂടുതല്‍ എന്ത് തകരാനാണെന്ന് ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു.
സിപിഎമ്മിന്റെ അസഹിഷ്ണുതയെപ്പറ്റി സാംസ്കാരിക നായകര്‍ക്ക് പ്രതികരണമില്ലാത്തത് എന്താണെന്നും കുമ്മനം ചോദിച്ചു. ബിജെപി ജില്ലാ നേതാക്കളായ എന്‍. ഹരി, കെ.പി. സുരേഷ്, കെ.ജി. കണ്ണന്, വി.എന്‍. മനോജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: