തലശ്ശേരി: സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന കണ്ണൂരില്‍ സിപിഎമ്മിന്റെ നരമേധം. ബിജെപി പ്രവര്ത്തകന് ധര്‍മ്മടം മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്താന്‍ സന്തോഷി (52)നെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സിപിഎമ്മുകാര്‍ തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയം ബോംബെറിഞ്ഞ് തകര്‍ത്തു.
ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ഉത്തരവ് പ്രകാരം പോലീസ് മണിക്കൂറുകള്‍ തടഞ്ഞുവച്ചു. ബുധനാഴ്ച രാത്രിയില്‍ തുടങ്ങിയ സിപിഎം അക്രമവും തേര്‍വാഴ്ചയും കണ്ണൂരിലാകെ സംഘര്‍ഷം വിതച്ചു. കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധിച്ച ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര് വാതകവും പ്രയോഗിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സന്തോഷ്.
ബുധനാഴച് രാത്രി പത്തരയോടെയാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കടുത്ത് ധര്‍മ്മടത്ത് അക്രമിസംഘം വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറി, ഉറങ്ങുകയായിരുന്ന സന്തോഷിനെ വെട്ടിക്കൊന്നത്. ഭാര്യ ബേബിയും മക്കള്‍ സാരംഗും വിസ്മയയും ബേബിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വെട്ടേറ്റു വീണ സന്തോഷ് തന്നെയാണ് മൊബൈലില്‍ ഭാര്യയെ വിവരം അറിയിച്ചത്.
അയല്‍വാസികളും പോലീസും ചേര്‍ന്ന് സന്തോഷിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കുമാരന്-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗംഗാധരന്, പ്രഭ, ശ്രീലത, പ്രമീള.
ബിജെപി ബൂത്ത് പ്രസിഡന്റാണ് സന്തോഷ്. നേരത്തെ അണ്ടല്ലൂര്‍ ശാഖാ മുഖ്യശിക്ഷകായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് കൊലപാതകത്തിന് കാരണം. സന്തോഷിനെ ജീവിക്കാനനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വൈകീട്ട് മൃതദേഹം വഹിച്ചുള്ള വിലാപയാത്രയും പോലീസ് തടഞ്ഞു. ഇത് ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന യുവജനോത്സവ നഗരിയില്‍ രണ്ടര മണിക്കൂറോളം സംഘര്‍ഷം സൃഷ്ടിച്ചു. ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പിന്റെ ഇടപെടലാണ് ഇതിനു കാരണമായത്. കളക്ടര്‍ ഇടപെട്ടാണ് വിലാപയാത്ര കടന്നുപോകാന്‍ അനുവദിച്ചത്. സിപിഎം ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് മേധാവി പ്രവര്‍ത്തിച്ചത്. സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു.
ഇന്നലെ രാത്രി തളിപ്പറമ്പ് ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും സിപിഎം അക്രമമുണ്ടായി. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു.
സന്തോഷിന്റെ മൃതദേഹം നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വൈകിട്ട് സംസ്കരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: