കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍ഡിഎഫ് നേതാവ് മൊയ്തീന് കോയയും മാറാട് മഹല്‍ കമ്മിറ്റിയംഗങ്ങളും തീവ്രവാദികളായ ചിലരും ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തന്നെ സിബിഐ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ കലാപത്തിന് പണം സ്വരൂപിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് ബോധിപ്പിച്ചിരുന്നു.
2003 മെയ് രണ്ടിന് മാറാട് കടപ്പുറത്ത് അരയ സമുദായാംഗങ്ങളായ എട്ടു പേരെയാണ് കൂട്ടക്കൊല ചെയ്തത്. അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടു. കേസിലെ പ്രതികളായ 62 പേര്‍ക്ക് സ്പെഷ്യല്‍ കോടതി 2009 ല്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുസ്ലിംലീഗ്, പിഡിപി, എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടവര്‍. കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊളക്കോടന്‍ മൂസാഹാജി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇതേക്കുറിച്ചും അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്.
കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊലക്ക് പിന്നില്‍ വലിയ തോതിലുള്ള ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് ഒരു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഈ ശുപാര്‍ശ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഫലപ്രദമായ അന്വേഷണം ഗൂഢാലോചനക്കേസില്‍ നടക്കുന്നതായുള്ള സര്‍ക്കാര്‍ വിശദീകരണത്തെത്തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസ് ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു സിബിഐയും സ്വീകരിച്ചിരുന്നത്. യുപിഎ സര്‍ക്കാരിനുമേല്‍ ഉണ്ടായ ബാഹ്യസമ്മര്ദ്ദത്തെത്തുടര്ന്നായിരുന്നു ഇത്. എന്നാല്‍, മോദി സര്‍ക്കാര്‍ വന്നശേഷം മാറാട് കൂട്ടക്കൊല അന്വേഷിക്കാന്‍ സിബിഐ തയ്യാറായി. കൂട്ടക്കൊലക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയെന്നോ സംഭവത്തിന് തീവ്രവാദമുണ്ടെന്നതിനോ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചത്.
എന്നാല്‍, കൂട്ടക്കൊലക്ക് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന സി.എം. പ്രദീപ്കുമാര്‍ പിന്നീട് കോടതിയെ അറിയിച്ചു.
കേസ് അന്വേഷണത്തിനായി മാറാട് പ്രത്യേക ക്യാമ്പ് തുറക്കാനാണ് സിബിഐ ഒരുങ്ങുന്നത്. ക്രൈബ്രാഞ്ചിന്റെ കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ സാക്ഷികളുടെയും മൊഴികള്‍ വീണ്ടും രേഖപ്പെടുത്തും. അതിനുശേഷം പ്രതിപ്പട്ടികയിലുള്ള ലീഗ് നേതാവിനെ വിശദമായി ചോദ്യംചെയ്യാനാണ് സിബിഐയുടെ നീക്കം. സിബിഐ എസ്പി പി. ഷിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: