ആലപ്പുഴ: ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോമളപുരം സ്പിന്നേഴ്സ് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മാസം, സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇവിടെ ഉറഞ്ഞു നശിച്ചത് ഒന്നര കോടിയുടെ ഒന്നാംതരം നൂല്. സിപിഎമ്മും സിപിഐയുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സ്ഥാപനം പൂട്ടിയത്. ജനുവരി പത്തോടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി.
117 തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും എഐടിയുസിക്കാരാണ്. സിഐടിയുവിന് വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രമെ ഇവിടെയുള്ളു. ഇതാണ് വ്യവസായ, ധനവകുപ്പുകള്‍ക്ക് സ്പിന്നേഴ്സിനോടുള്ള വിരോധത്തിന് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളി സമരം ശക്തമായപ്പോള്‍ ടെക്സ്റ്റൈല്‍ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന് നേതാക്കളുമായി ഡിസംബര്‍ 23നു വ്യവസായ മന്ത്രി എ.സി. മൊയ്തീന് ചര്‍ച്ച നടത്തി. ശമ്പളക്കുടിശിക, വൈദ്യുതി ബില്‍, മറ്റു സ്റ്റാറ്റിയൂട്ടറി ബില്ലുകള്‍ ഇവ കൊടുത്തു തീര്‍ക്കാന്‍ 32.5 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.
അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ 15 കോടി രൂപ അടിയന്തരമായി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജനുവരി പത്തിനകം മില്ലുകള്‍ തുറക്കുമെന്നും വ്യവസായത്തിന്റെ പൊതുവായ വിഷയങ്ങള്‍ പഠിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. അടിയന്തരമായി നല്‍കുമെന്ന് പ്രഖ്യാപിച്ച 15 കോടി നല്‍കാതെ ധനവകുപ്പ് ഒളിച്ചുകളിക്കുകയാണ്. കേന്ദ്ര ടെക്സറ്റൈല്‍സ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഫണ്ടും സംസ്ഥാനസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
സമരം നീണ്ടാല്‍ കോടികളുടെ നഷ്ടമാകും ഉണ്ടാകുകയെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ള നൂല് വില്‍ക്കാനും നടപടിയില്ല. എണ്ണൂറോളം ബാഗ് നൂല് മില്ലില്‍ സ്റ്റോക്കുണ്ട്. ഇതിന് ഏതാണ്ട് ഒന്നരക്കോടി രൂപ വിലവരും. പ്രതിസന്ധി നീണ്ടുപോയതോടെ ഇത് ഉറഞ്ഞ് നശിച്ചു. സിപിഐയെ അടിക്കാനുള്ള അവസരമായി ധനമന്ത്രി ഇപ്പോഴത്തെ പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്നാണ് എഐടിയുസി വിമര്‍ശിക്കുന്നു.
ഇവിടുത്തെ തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും എഐടിയുസിക്കാരാണ്. നാല് തൊഴിലാളികള്‍ മാത്രമാണ് സിഐടിയുവിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: