കോട്ടയം: നഗരത്തില്‍ മുനിസിപ്പാലിറ്റിയുടെ മൂക്കിന് താഴെ മാലിന്യം കുന്നുകൂടുന്നു. എംസി റോഡില്‍ എല്‍ഐസി ഓഫീസിന് എതിര്‍വശത്തുള്ള പുരയിടത്തിലും ശ്രീനിവാസയ്യര്‍ റോഡില്‍ ചാലുകുന്ന് റോഡിലേക്ക് പ്രവേശിക്കുന്നിടത്തുമാണ് മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നത്.
കോട്ടയത്ത് മാലിന്യസംസ്ക്കരണം പാടേനിലച്ചമട്ടാണ്. മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യം വഴിയരികിലും മറ്റും ഇട്ട് കത്തിക്കുന്നതാണ് നഗരസഭയുടെ പുതിയ മാലിന്യസംസ്ക്കരണരീതി. ടൗണിന്റെ എല്ലാ ഭാഗത്തും ഇത് നിത്യകാഴ്ചയാണ്.
എംസി റോഡിന്റെ അരികിലുള്ള പുരയിടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുവാനോ യഥാസമയം എടുത്ത് മാറ്റുവാനോ അധികൃതര്‍ തയ്യാറാകുന്നില്ല. മാലിന്യക്കൂമ്പാരത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ എത്തുകയും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുകയും ചെയ്യുന്നുണ്ട്. ഇവിടെനിന്നും വമിക്കുന്ന ദുര്‍ഗന്ധം സമീപത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്ക്കുമാത്രമല്ല എല്‍ഐസി ഓഫീസിലെ ജീവനക്കാര്‍ക്കും ഇവിടെ പല ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് ദുരിതമായിരിക്കുകയാണ്.
ചാലുകുന്നിന് സമീപം ചാക്കുകെട്ടുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. നാളുകളായി ഇത് എടുത്ത് മാറ്റാനോ ശുചീകരണം നടത്തുവാനോ മുനിസിപ്പാലിറ്റി തയ്യാറാകുന്നില്ല. ഇവിടെയും മാലിന്യക്കൂമ്പാരത്തിന് തീയിടുന്നതും പതിവാണ്.സമീപമുള്ള ട്രാന്‍സ്ഫോര്‍മറിനും ഇത് ഭീഷണിയാകുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തീയിടുന്നത് ഹരിത ട്രൈബ്യൂണല്‍ വിലക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന രീതിയിലാണ് മുന്‍സിപ്പല്‍ അധികാരികളുടെ സമീപനം. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകശ്വസിച്ചാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് അധികാരികള്‍ക്കും അറിയാം. എങ്കിലും ഞങ്ങള്‍ ഇങ്ങനെയേ ചെയ്യൂ എന്നാണ് ഇവരുടെ നിലപാട്.
മാലിന്യം ഉറവിടങ്ങളില്‍ സംസ്ക്കരിക്കണമെന്ന് ബോധവത്ക്കരണം നടത്തുവാനോ തരംതിരിച്ച് നിക്ഷേപിക്കുവാനുള്ള ബിന്നുകള്‍ വീടുകളില്‍ എത്തിക്കുവാനോ മുന്‍സിപ്പാലിറ്റി ഇതുവരെ തയ്യാറായിട്ടുമില്ല. പ്രധാനമന്ത്രിയുടെ സ്വച്ഛാഭാരത് പദ്ധതിപ്രകാരം ഫണ്ട് കൈപ്പറ്റുവാനും അത് വകമാറ്റി യഥേഷ്ടം ചിലവഴിക്കാനുമാണ് ഇവര്‍ക്ക് താല്‍പ്പര്യം. പൊതുജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ അടിയന്തിരമായി എടുത്തുമാറ്റി ശുചീകരിക്കണമെന്നതാണ് നഗരവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: