പേട്ട: വിഎസ്എസ്സിയില് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന കരാര്‍ തൊഴിലാളികളുടെ സമരത്തില്‍ നിന്ന് സിഐടിയു രഹസ്യമായി പിന്മാറി. മറ്റ് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ വേളിയിലെ സമരപന്തലിലെത്തിയപ്പോഴാണ് സിഐടിയുവിന്റെ പിന്മാറ്റം അറിയുന്നത്.
സമരപന്തല്‍ പൊളിച്ചിട്ടിരിക്കുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ സിഐടിയുക്കാര്‍ ജോലിക്ക് കയറിയതായി അറിയിന്നു.
വിഎസ്എസ്സി അധികാരികളുമായി തൊഴില്‍ മന്ത്രി നടത്തിയ രഹസ്യ ചര്ച്ചെയെതുടര്ന്നാണ് സിഐടിയുക്കാര്‍ പിന്മാറിയതായി പറയുന്നത്. കഴിഞ്ഞ 2 നാണ് ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു തുടങ്ങിയ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.
ടെക്നിക്കല്‍ ജോലിയുടെ കരാര്‍ വ്യവസ്ഥയില്‍ വിഎസ്എസ് സി അധികൃതര്‍ നടപ്പിലാക്കിയ അഴിച്ചുപണിയ്ക്കെതിരെയായിരുന്നു പ്രതിഷേധം. കാലങ്ങളായുളള കരാര്‍ രീതിയനുസരിച്ച് തൊഴിലാളിയുടെ കഴിവിനനുസരിച്ചുളള വേതനം ലഭിച്ചിരുന്നു.
എന്നാല്‍ തുല്യ ജോലിയ്ക്ക് തുല്യവേതനമെന്ന സുപ്രിം കോടതിയുടെ വിധിക്ക് ശേഷം ഇവിടുത്തെ കരാര്‍ ജോലികള്‍ പീസ് വര്‍ക്കിന് ചെയ്യണമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെച്ചു. പലപ്പോഴും ഉച്ചവരെ മാത്രമേ ജോലി കാണുകയുളളൂ.
ഇതേ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തില്‍ ഗണ്യമായ കുറവുണ്ടാകും. തൊഴിലാളികളുടെ ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ക്ക് വിഎസ്എസ്സി നിശ്ചിത തുക കരാറുകാര്‍ക്ക് നല്‍കിയിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഈ ആനുകൂല്യം ഇല്ലാതാവും. കരാറുകാരെ സംരക്ഷിക്കുന്ന വിധത്തിലുളള വ്യവസ്ഥകളാണ് അധികൃതര്‍ നടപ്പിലാക്കുന്നത്. മുമ്പ് ഹാന്‍ഡ് കാബ്ഡ് ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് പ്രതിവര്‍ഷം 10 ശതമാനം വര്‍ദ്ധനവോടെ വിഎസ്എസ് സിയിലെ ജോലികള്‍ കരാര്‍ നല്‍കിയിരുന്നത്.
മുപ്പതില്‍പ്പരം കരാറുകാരാണ് ഇവിടെയുളളത്. ബ്ലോക്ക് ലിസ്റ്റില്‍പ്പെടുത്തി വിഎസ്എസ്സിയില് നിന്ന് പുറത്താക്കിയവരും ജീവനക്കാരുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണ് കരാര്‍ എടുക്കുന്നത്. ഓപ്പണ്‍ ടെന്‍ഡര്‍ നടത്താറില്ലെന്നും സമരക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: