നെടുമങ്ങാട്: ആംബുലന്‍സില്‍ കറങ്ങി നടന്ന് കൂലിത്തല്ലും പിടിച്ചുപറിയും മോഷണവും നടത്തുന്ന ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മൊട്ടന്മൂട് ഹൈസ്കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ്(28), പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടില്‍ ശ്യാം(27), പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ എ. ശ്യാംകുമാര്‍(27), തിരുവനന്തപുരം കരിമഠം കോളനിയില്‍ നിന്നു ചുള്ളിമാനൂരില്‍ താമസം ബി. സജിത്(35)എന്നിവരെയാണ് നെടുമങ്ങാട്പോലീസ് അറസ്റ്റ് ചെയ്തത്. പാറ രതീഷ് എന്ന ഗുണ്ടയെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പഴകുറ്റി ജംഗ്ഷനിലെ സ്പെയര്‍ പാര്‍ട്ട്സ് കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയുടമ കുമാരപിള്ളയെ മര്‍ദ്ദിച്ച് രണ്ടര പവന്റെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ക്രിസ്തുമസ് തലേന്ന് നാഗച്ചേരിയില്‍ വൃദ്ധയായ വഴിയാത്രക്കാരി ഓമനയെ തലയ്ക്കടിച്ചുവീഴ്ത്തി മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിലെയും പ്രതികളാണ് ഇവര്‍. ഈ രണ്ടു സംഭവങ്ങളിലും ബൈക്കിലെത്തി മോഷണം നടത്തിയതിനുശേഷം ആംബുലന്‍സിലാണ് ഇവര്‍ രക്ഷപ്പെട്ടത്. കവര്‍ച്ച നടത്തിയതിനുശേഷം ശ്യാം ഓടിക്കുന്ന ലൈഫ് കെയര്‍ എന്നെഴുതിയ ആംബുലന്‍സില്‍ രക്ഷപ്പെടുകയാണ് പതിവ്. മദ്യപാനത്തിനും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഈ ആംബുലന്‍സ് ഉപയോഗിക്കാറുണ്ട്.
രണ്ട് മോട്ടോര്‍ബൈക്കും ആനാട്, പഴകുറ്റി എന്നിവിടങ്ങളില്‍ നിന്നു സ്വര്‍ണ്ണവും ഇവരില്‍നിന്നു കണ്ടെടുത്തു. താളിക്കമുകള്‍ അരുണ്‍ഭവനില്‍ ഓട്ടോഡ്രൈവര്‍ ബ്രിജിരാജനെമര്ദ്ദിച്ച് 40,000 രൂപ പിടിച്ചുപറിച്ച കേസിലും നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ അര്‍ഷാദിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പണം കവരുകയും ചെയ്തകേസിലും ഇവര്‍ പ്രതികളാണ്. നെടുമങ്ങാട് ഗവ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് ബൈജു, ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു, ഖാദിബോര്‍ഡ് ജംഗ്ഷനിലെ ഒരുവീട്ടുടമസ്ഥന് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ഇവര്‍ പ്രതികളാണ്.
ഡിവൈഎസ്പി ബിജുമോന്, സിഐ എം. അനില്‍കുമാര്‍, എസ്ഐ ഷിബു, ഷാഡോ പോലീസ് എസ്ഐ സിജു, എഎസ്ഐ ആര്. ജയന്, ഷാഡോ പോലീസുകാരായ ഷിജു, സുനിലാല്‍, സുനില്‍, വില്‍രാജ്, ഷെജിം, അന്‍സാരി, സനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: