തിരുവനന്തപുരം: ശിവഗിരിയില്‍ സമാധാനത്തിന്റെ ഗിരി പ്രഭാഷണം നടത്തിയ നേതാവാണ് കോടിയേരി ബാലകൃഷ്ണന്. സമാധാനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഉറപ്പ് തലശേരിയിലെത്തിയപ്പോള്‍ ആവിയായി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൊന്നാണ് അണ്ടലൂര്‍. മുഖ്യമന്ത്രി പിണറായി വിജയന് മത്സരിച്ച് ജയിച്ച ധര്‍മ്മടം മണ്ഡലത്തിലാണ് അണ്ടലൂര്‍. അവിടെയാണ് കഴിഞ്ഞ രാത്രി അരുംകൊല ഉണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി പ്രവര്ത്തകന് സന്തോഷിനെ വീടിനകത്ത് കയറി സിപിഎം ഗുണ്ടകള്‍ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു.
സന്തോഷ് സ്വയം കുത്തി മരിച്ചു എന്ന മട്ടിലാണ് സിപിഎമ്മിന്റെ പ്രചാരണം. സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് കാരാണെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന് പ്രസ്താവിച്ചത്. അതിനെ ന്യായീകരിക്കാന്‍ പെരുംനുണ വിളമ്പിയ ജയരാജന് ഒടുവില്‍ പറയുന്നത് ”കൊലപാതകത്തില്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകരുണ്ടെങ്കില്‍ അവരെ പാര്‍ട്ടി സഹായിക്കില്ലെ”ന്നാണ്. അതില്‍നിന്നുതന്നെ ആര്‍എസ്എസിനെതിരായ ആരോപണം കല്ലുവച്ച നുണയാണെന്നാണ് വ്യക്തമാകുന്നത്.
നാടിനെ നടുക്കുന്ന കൊലപാതകള്‍ നടത്തുക, പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവിക്കുക. യഥാര്‍ത്ഥ പ്രതികളായ സിപിഎം ഗുണ്ടകള്‍ കേസില്‍പെട്ടാല്‍ എല്ലാ സഹായവും നല്‍കുക. അതാണ് സിപിഎം എല്ലാകാലത്തും നടത്തുന്ന നീചകൃത്യം. കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ വെട്ടി നുറുക്കിയപ്പോഴും ടി.പി. ചന്ദ്രശേഖരനെ 52 വെട്ട് നല്കിക്കൊന്നപ്പോഴും സിപിഎം നേതാക്കള്‍ നിഷേധവുമായി രംഗത്തു വന്നതാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ജനജീവിതം എത്ര ദുസ്സഹമാണെന്ന് തെളിയിക്കുകയാണ് സന്തോഷിന്റെ കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ഉടന്‍ ധര്‍മ്മടം മണ്ഡലത്തില്‍ പരക്കെ ആക്രമണം നടന്നതാണ്. പിണറായി വിജയന്റെ വീടിനടുത്തുള്ളവരും ബിജെപിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരും ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. പിന്നീടിങ്ങോട്ട് കേരളത്തില്‍ പരക്കെ അക്രമപരമ്പരകളാണ് നടന്നത്. അക്രമികളെ ന്യായീകരിക്കുകയും അക്രമത്തിനിരയായവരെ അപലപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അണികള്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കുന്നത്.
കണ്ണൂര്‍ സംസ്ഥാനകലോത്സവത്തില്‍ മുഴുകിയപ്പോഴാണ് സിപിഎം അക്രമത്തിന്റെ പാത പിന്തുടരുന്നത്. വരുംനാളുകളില്‍ കൂടുതല്‍ ജില്ലകളിലേക്ക് അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ് സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി പദ്ധതിയിട്ടിരിക്കുന്നത്. അതിനായി സംസ്ഥാന വ്യാപകമായി കറ തീര്‍ന്ന കൊലയാളികളെ വിന്യസിച്ചിരിക്കുകയാണ്. കൊടും ക്രിമിനലുകളായ കണ്ണൂര്‍ നേതാക്കള്‍ തിരുവനന്തപുരം ജില്ലയിലടക്കം ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്. ഫസല്‍ വധകേസിലെ മുഖ്യപ്രതി കാരായി രാജന് കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തി രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷമാണ് ആര്‍എസ്എസിന്റെ പ്രമുഖ പ്രവര്‍ത്തകനായ ജയപ്രകാശിനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയപ്രകാശ് ഇപ്പോഴും ചികിത്സയിലാണ്.
അക്രമ സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍തന്നെ ഒത്താശ ചെയ്യുകയാണ്. പോലീസ് തലപ്പത്തെ അഴിച്ചുപണിയും താക്കോല്‍ സ്ഥാനങ്ങളില്‍ ആജ്ഞാനുവര്‍ത്തികളെ കൂടിയിരുത്തിയതും അതിന്റെ ഭാഗമാണ്. ജില്ലാ പോലീസ് മേധാവികളെ നിശ്ചയിച്ചത് പ്രമോഷന് നേടിയെത്തിയവരെയാണ്. ഐപിഎസ് നേരിട്ട് നേടിയെത്തിയവരെയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇങ്ങിനെ നിയമിച്ചതിന്റെ ലക്ഷ്യം പാര്‍ട്ടി പറയുന്നതിനപ്പുറം പ്രവര്‍ത്തിക്കാതിരിക്കാനാണ്. അതിന്റെ ആദ്യ പരീക്ഷണമാണ് ധര്‍മ്മടത്തേത്. കണ്ണൂരില്‍ കലോത്സവവും കൊലപാതകവും ഒരുപോലെ ആഘോഷിക്കാന്‍ തങ്ങള്‍ക്കാവുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: