കണ്ണൂര്‍: സര്‍വ്വകക്ഷി സമാധാനതീരുമാനങ്ങള്‍ ലംഘിക്കുന്ന സിപിഎം നടപടി തുടര്‍ക്കഥയാവുന്നു. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാക്കാന് ഏതാനും ആഴ്ചകള്‍ മുമ്പ് തിരുവന്തപുരത്ത് നടന്ന വിവിധ പാര്‍ട്ടികളുടെ സംസ്ഥാനതല നേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍, അതും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ കൊലപാതകം നടത്തിയിരിക്കുന്നത്.
കണ്ണൂരില്‍ സിപിഎം കൊലപാതക രാഷ്ട്രീയം തുടങ്ങിയ കാലം മുതല്‍ ആരെല്ലാം മുന്‍കയ്യെടുത്ത് ഏതെല്ലാം തലത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടോ അന്നെല്ലാം യോഗങ്ങള്‍ നടന്ന് ദിവസങ്ങള്‍ക്കുളളില്‍ സമാധാന തീരുമാനങ്ങള്‍ ലംഘിക്കുകയും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്കിയ ചരിത്രവുമാണ് സിപിഎമ്മിനുള്ളത്. മുഖ്യമന്ത്രി ഇ.കെ.നായനാര്‍, വി.ആര്.കൃഷ്ണയ്യര്‍, പി.പരമേശ്വരന്, സിനിമാ മേഖലയിലെ പ്രമുഖര്‍ തുടങ്ങി നിരവധിപേരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സമാധാനത്തിന് ശ്രമങ്ങള്‍ നടന്നിരുന്നു. കൂടാതെ കണ്ണൂരില്‍ നിന്നും സംസ്ഥാനത്തു നിന്നുമുളള സംഘ നേതൃത്വവും ആര്‍എസ്എസിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുളളവരും എന്തു വിട്ടവീഴ്ചയ്ക്കു തയ്യാറാണെന്ന് തുറന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കേരളത്തിലേയും കണ്ണൂരിലേയും നേതൃത്വങ്ങള്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ദീര്‍ഘകാലം നിലനിന്ന സമാധാനം ലംഘിച്ച ചരിത്രവും സിപിഎമ്മിന് സ്വന്തമാണ്. രണ്ടുവര്‍ഷത്തോളം നിലനിന്ന സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ടാണ് 2014 സെപ്തംബര്‍ 1 ന് ആര്‍എസ്എസ് നേതാവായിരുന്ന എളന്തോട്ടത്തില്‍ മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് അധികാരത്തിലെത്തിയതിനു ശേഷവും മുമ്പും നിരവധി കൊലപാതകങ്ങളും അക്രമ പരമ്പരകളുമാണ് സിപിഎം ജില്ലയില്‍ നടത്തിയത്. സംഘപരിവാര്‍ സംഘടനകള്‍ സംയമനം പാലിച്ചപ്പോഴെല്ലാം നാട്ടില്‍ സമാധാനഭംഗത്തിന് സിപിഎം നേതൃത്വം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: