കണ്ണൂര്‍: സ്വന്തം മണ്ഡലത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. തലശ്ശേരി അണ്ടല്ലൂരില്‍ നിരപരാധിയായ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയ സിപിഎം നേതൃത്വം കളളപ്രചാരണം അഴിച്ചുവിടുകയാണ്. ആഭ്യന്തര വകുപ്പ് അക്രമങ്ങള്‍ തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്ന ഒറ്റക്കാരണത്താലാണ് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജനാധിപത്യ ക്രമത്തില്‍ മത്സരിച്ചവര്‍ക്കു പോലും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗിച്ച മുഖ്യമന്ത്രിയുടെ എതിര്‍രാഷ്ട്രീയ പാര്‍ട്ടിക്കാരനെ ഉടലോടെ പരലോകത്തേക്കയക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് നടത്തുന്നത്. പരിക്കേറ്റവര്‍ക്കു പോലും സംരക്ഷണം നല്കാന് പോലീസ് തയ്യാറാവുന്നില്ല. ഒരു സംഘര്‍ഷവും ഇല്ലാത്ത സ്ഥലത്ത് ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലാത്തയാളെയാണ് സിപിഎമ്മുകാര്‍ വെട്ടിക്കൊന്നിരിക്കുന്നത്. സ്കൂള്‍ കലോത്സവം നടക്കുന്ന വേളയില്‍പ്പോലും കൊലപാതകം നടത്തുന്ന സിപിഎമ്മിന് പൊതുസമൂഹത്തോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോലീസ് വിലാപയാത്രയെപ്പോലും തടയുകയാണ്. കൊലപാതകം നടത്തി കളളപ്രചാരണം നടത്തി ജയരാജന് ആടിനെ പട്ടിയാക്കുകയാണെന്നും കൊടുംക്രിമിനലും രണ്ട് കൊലക്കേസുകളില്‍ പ്രതിയുമായ ജയരാജന് ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: