കട്ടക്ക്: ആവേശം ആവോളം വിതറിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും 350ലേറെ റണ്‍സ് ഇരുടീമുകളും കണ്ടെത്തിയ കളിയില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് േനടി. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ ആറ് വിക്കറ്റിന് 381, ഇംഗ്ലണ്ട് എട്ടിന് 366.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജിന്റെയും (150) മഹേന്ദ്ര സിങ് ധോണിയുടെയും (134) സെഞ്ചുറി കരുത്തില്‍ അടിച്ചുകൂട്ടിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ്. എന്നാല്‍ പതറാതെ മറുപടി ഇന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ട് മോര്‍ഗന്റെ (102)സെഞ്ചുറിയുടെയും 82 റണ്‍സെടുത്ത ജാസണ്‍ റോയിയുടെയും 55 റണ്‍സെടുത്ത മോയിന്‍ അലിയുടെയും 54 റണ്‍സെടുത്ത ജോ റൂട്ടിന്റെയും കരുത്തില്‍ തിരിച്ചടിച്ചെങ്കിലും 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലീഷ് നായകന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ ക്രിസ് വോക്സ് പന്തെറിഞ്ഞതോടെ ഇന്ത്യയുടെ തുടക്കം ആദ്യ ഏകദിനത്തിന്റെ സമാനമായി. അഞ്ച് റണ്‍സെടുത്ത രാഹുലിനെയും എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും സ്റ്റോക്ക്സിന്റെ കൈകളിലെത്തിച്ചും 11 റണ്‍സെടുത്ത ശിഖര്‍ ധവാനെ ബൗള്‍ഡാക്കിയും ക്രിസ് വോക്സ് പുറത്താക്കിയതോടെ ഇന്ത്യ 3ന് 25 എന്ന നിലയില്‍.
എന്നാല്‍ ഇന്ത്യയുടെ വിശ്വരൂപം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ആദ്യ ഏകദിനത്തില്‍ നിറംമങ്ങിയ യുവരാജും മുന്‍ നായകന് ധോണിയും ആ കേട് മുഴുവന്‍ തീര്‍ക്കുന്ന പ്രകടനം നടത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാരുടെ പിടി അയഞ്ഞു. തകര്‍പ്പന്‍ സെഞ്ചുറികളുമായി ഇരുവരും കളംനിറഞ്ഞതോടെയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയത്. 38.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയയത് 256 റണ്‍സ്.
ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 281 റണ്‍സായപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 98 പന്തില്‍ സെഞ്ചുറി തികച്ച യുവരാജ് ഏകദിന കരിയറിലെ തന്റെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി മടങ്ങി. യുവിയുടെ വിക്കറ്റും വോക്സിനു തന്നെ. 127 പന്തുകള്‍ നേരിട്ട് 21 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 150 റണ്‍സെടുത്താണ് യുവി മടങ്ങിയത്.യുവിയുടെ 14-ാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ കുറിച്ചത്. 2011നു ശേഷം യുവരാജിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ബാരാബതി സ്റ്റേഡിയത്തില്‍ പിറന്നത്. 106 പന്തില്‍ നിന്ന് കരിയറിലെ 10-ാം ഏകദിന സെഞ്ചുറി കുറിച്ച ധോണി 122 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്സുമുള്‍പ്പെടെ 134 റണ്‍സെടുത്തു. തുടക്കത്തില്‍ യുവരാജിന് പിന്തുണ നല്കി ഒതുങ്ങി നിന്ന ധോണി, യുവി മടങ്ങിയതോടെ വിശ്വരൂപം കാട്ടി. ഒടുവില്‍ സ്കോര്‍ 358-ല്‍ എത്തിച്ചശേഷമാണ് ധോണി മടങ്ങിയത്. പ്ലങ്കറ്റിന്റെ പന്തില്‍ വില്ലി പിടികൂടി.
ഇതിനിടെ, നാലാം വിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട്, ഇംഗ്ലണ്ടിനെതിരെ എക്കാലത്തെയും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ നേട്ടങ്ങളും യുവി-ധോണി സഖ്യം സ്വന്തം പേരിലാക്കി. മറികടന്നത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല-എ.ബി. ഡിവില്ലിയേഴ്സ് സഖ്യം 2012ല്‍ കൂട്ടിച്ചേര്‍ത്ത 172 റണ്‍സിന്റെ റെക്കോര്‍ഡ്.
യുവരാജ് പുറത്തായതിന് പിന്നാലെ സ്കോര്‍ ഉയര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലെത്തിയ കേദാര്‍ യാദവ് (10 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 22), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പത് പന്തില്‍ 19), രവീന്ദ്ര ജഡേജ (എട്ടു പന്തില്‍ 16) എന്നിവരും തങ്ങളുടെ റോള്‍ ഗംഭീരമാക്കിയതോടെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സ്വന്തം. ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 91ഉം ജെയ്ക്ക് ബാള്‍ 10 ഓവറില്‍ 80 റണ്‍സും വിട്ടുകൊടുത്തപ്പോള്‍ വോക്സ് 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. രണ്ട്വിക്കറ്റുകള്‍ പ്ലങ്കറ്റിനും.
ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും കട്ടക്കില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇടം പിടിച്ചപ്പോള്‍ ഇംഗ്ലണ്ട് ആദില്‍ റഷീദിന് പകരം ലിയാം പ്ലങ്കറ്റിന് അവസരം നല്കി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനും തുടക്കത്തില്‍ തിരിച്ചടിനേരിട്ടു. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ഹെയ്ല്‍സിനെ ബുംമ്റയുടെ പന്തില്‍ ധോണി പിടികൂടി. രണ്ടാം വിക്കറ്റില്‍ ജാസണ്‍ റോയിയും ജോ റൂട്ടും ചേര്‍ന്നതോടെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. എന്നാല്‍ സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ അശ്വിന് ഈ കൂട്ടുകെട്ട് പിരിച്ചു. 54 റണ്‍സെടുത്ത റൂട്ടിനെ കോഹ്ലി പിടികൂടുകയായിരുന്നു. പിന്നീട് സ്കോര്‍ 170-ല്‍ എത്തിയപ്പോള്‍ 73 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത റോയിയെ ജഡേജ ബൗള്‍ഡാക്കിയതോടെ ഇന്ത്യ പിടിമുറുക്കി.
അധികം കഴിയും മുന്നേ ഒരു റണ്ണെടുത്ത സ്റ്റോക്ക്സിനെ അശ്വിന് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ബെന്‍ സ്റ്റോക്ക്സിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 10 റണ്ണെടുത്ത സ്റ്റോക്ക്സിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി. സ്കോര്‍ 5ന് 206. ആറാം വിക്കറ്റില്‍ മോര്‍ഗനും മോയിന്‍ അലിയും ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. 93 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയശേഷം ഈ കൂട്ടുകെട്ടും പിരിഞ്ഞു. 43 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത അലിയെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ അഞ്ച് റണ്‍സെടുത്ത വോക്സിനെ ബുംറയും മടക്കി. എന്നാല്‍ ഒരറ്റത്ത് മികച്ച ബാറ്റിങ്ങുമായി തുടര്‍ന്ന മോര്ഗന് ഇന്ത്യക്ക് കനത്ത ഭീഷണി ഉയര്‍ത്തി. എന്നാല്‍ സ്കോര്‍ 354-ല്‍ എത്തിയപ്പോള്‍ 81 പന്തില്‍ നിന്ന് 102റണ്‍സെടുത്ത മോര്‍ഗനെ റണ്ണൗട്ടാക്കിയതോടെ കളി ഇന്ത്യയുടെ കൈകളിലെത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ
കെ.എല്‍. രാഹുല്‍ സി സ്റ്റോക്ക്സ് ബി വോക്സ് 5, ധവാന് ബി വോക്സ് 11, കോഹ്ലി സി സ്റ്റോക്ക്സ് ബി വോക്സ് 8, യുവരാജ് സി ബട്ട്ലര്‍ ബി വോക്സ് 150, ധോണി സി വില്ലി ബി പ്ലങ്കറ്റ് 134, കേദാര്‍ സി ബാള്‍ ബി പ്ലങ്കറ്റ് 22, ഹാര്‍ദിക് നോട്ടൗട്ട് 19, രവീന്ദ്ര ജഡേജ നോട്ടൗട്ട് 16, എക്സ്ട്രാസ് 16, ആകെ 50 ഓവറില്‍ ആറ് വിക്കറ്റിന് 381.
വിക്കറ്റ് വീഴ്ച: 1-14, 2-22, 3-25, 4-281, 5-323, 6-358.
ബൗളിങ്ങ്: വോക്സ് 10-3-60-4, വില്ലി 5-0-32-0, ജാക്ക് ബാള്‍ 10-0-80-0, പ്ലങ്കറ്റ് 10-1-91-2, സ്റ്റോക്ക്സ് 9-0-79-0, മോയിന്‍ അലി 6-0-33-0.
ഇംഗ്ലണ്ട് ഇന്നിങ്ങ്സ്
ജാസണ്‍ റോയ് ബി ജഡേജ 82, ആഡം ഹെയ്ല്‍സ് സി ധോണി ബി ബുംമ്റ 14, ജോ റൂട്ട് സി കോഹ്ലി ബി അശ്വിന് 54, മോര്ഗന് റണ്ണൗട്ട് 102, ബെന്‍ സ്റ്റോക്ക്സ് ബി അശ്വിന് 1, ജെയിംസ് ബട്ട്ലര്‍ സ്റ്റമ്പ്ഡ് ധോണി ബി അശ്വിന് 10, മോയിന്‍ അലി ബി ഭുവനേശ്വര്‍ 55, ക്രിസ് വോക്സ് ബി ബുംമ്റ 5, പ്ലങ്കറ്റ് നോട്ടൗട്ട് 26, വില്ലി നോട്ടൗട്ട് 5, എക്സ്ട്രാസ് 5, ആകെ 50 ഓവറില്‍ 8 വിക്കറ്റിന് 366.
വിക്കറ്റ് വീഴ്ച: 1-28, 2-128, 3-170, 4-173, 5-206, 6-299, 7-304.
ബൗളിങ്ങ്: ഭുവനേശ്വര്‍കുമാര്‍ 8-1-44-1, ജസ്പ്രീത് 8-0-62-2, ജഡേജ 10-0-45-1, ഹാര്‍ദിക് 6-0-60-0, അശ്വിന് 10-0-65-3, കേദാര്‍ 5-0-45-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: