മലപ്പുറം: കോളിളക്കം സൃഷ്ടിച്ച കോലളമ്പ് നിക്ഷേപ തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ഗള്‍ഫ് കേന്ദ്രമാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ സിറ്റി ഡ്യൂ കമ്പനിയുടെ ഉടമസ്ഥരായ പെരുമ്പടപ്പ് സ്വദേശി എന്‍. ഹൈദ്രോസ്, കോലളമ്പ് സ്വദേശികളായ പി. അബ്ദുള്ള, എ. ഹസന്, പി. ഹമീദ്, കെ.വി. സിദ്ദിഖ്, സി.വി. അഷ്റഫ്, എറവക്കാട് സ്വദേശി ഇ. സക്കീര്‍ ഹുസൈന് എന്നിവരുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 37 സ്ഥലങ്ങളിലെ വിവിധ സ്വത്തുക്കളാണ് കോഴിക്കോട്ടെ ഉത്തരമേഖലാ എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയത്.
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കിലും ഒരു ദേശസാത്കൃത ബാങ്കിലുമുണ്ടായിരുന്ന ഒരു കോടി രൂപയുടെ നിക്ഷേപവും കണ്ടുകെട്ടി. വ്യവസായ നിക്ഷേപങ്ങള്‍ക്ക് പത്തു ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
2002ലാണ് തട്ടിപ്പിന്റെ തുടക്കം. മലപ്പുറം എടപ്പാളിനടുത്ത് കോലളമ്പെന്ന ഗ്രാമത്തിലുള്ളവരാണ് ഇരകളില്‍ ഭൂരിഭാഗവും. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റി ഡ്യൂ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പേരിലാണ് നിക്ഷേപങ്ങള്‍ സമാഹരിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 5000 രൂപ മുതല്‍ 10000 രൂപവരെ ലാഭം കിട്ടുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. നിക്ഷേപമായി ലഭിച്ച പണം ഉപയോഗിച്ച് കമ്പനി ഗള്‍ഫിലും കേരളത്തിലുമായി കെട്ടിടങ്ങളും ഭൂമിയും വാങ്ങികൂട്ടി. 2008ല്‍ സിറ്റി ഡ്യൂ പൂട്ടി. 2010ലാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം ക്രൈംബ്രാഞ്ച് സിഐഡി സബ് യൂണിറ്റാണ് കേസ് അന്വേഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: