കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കൊലപാതക ഭരണത്തിനും സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് ഉള്‍പ്പെടുത്തി നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. ശിലാസ്ഥാപനത്തിനായി മുഖ്യമന്ത്രിയെ വേദിയില്‍ നിന്ന് ക്ഷണിച്ചപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചത്. കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയ്റൈ, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, ജില്ലാ സെക്രട്ടറി കെ.വി.മഹേഷ്, പ്രവര്‍ത്തകരായ ചന്ദ്രന്, പ്രസാദ്, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബിജെപി ബഹിഷ്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: