എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലെത്തിയ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും, സര്‍ക്കാരും പരാജയപ്പെട്ടെന്നും, വിവിധ വകുപ്പുകള്‍ ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ‘സ്വച്ഛ് എരുമേലി’ പദ്ധതിയുടെ ഭാഗമായി ശബരിമല അയ്യപ്പസേവാ സമാജം നടത്തിയ ശുചീകരണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഖര മാലിന്യ സംസ്കരണത്തിന് പദ്ധതിയില്ല. ക്ഷേത്ര പരിസരം അടക്കം എരുമേലി മാലിന്യക്കൂമ്പാരമായി. ലക്ഷങ്ങള്‍ ചെലവഴിച്ച് കവുങ്ങുംകുഴി, കൊടിത്തോട്ടം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതം. തീര്‍ത്ഥാടക തിരക്കും, ഗതാഗത തിരക്കും നിയന്ത്രിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുന്നു. പേട്ടതുള്ളല്‍ പോലും സുഗമമായി നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണുള്ളത്. പരമ്പരാഗത കാനന പാതയായ അയ്യപ്പന്‍താര തുറന്ന് കൊടുക്കാന്‍ കഴിഞ്ഞില്ല. ശബരിമല വികസനത്തിന് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 100 കോടി രൂപയുടെ ‘സ്വദേശ് ദര്ശന് പദ്ധതി’യില്‍ എരുമേലിയിലെ അടിസ്ഥാന വികസനകാര്യങ്ങള്‍ സമര്‍പ്പിച്ച് നടപ്പാക്കാനോ, ചര്‍ച്ച ചെയ്യാനോ കഴിഞ്ഞില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടു. എരുമേലിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്തും സര്‍ക്കാരും ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: