മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. ലോക റാങ്കിങ്ങില്‍ 117-ാം സ്ഥാനക്കാരാനായ ഉസ്ബക്കിസ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനാണ് ടൂര്‍ണമെന്റിലെ എക്കാലത്തെയും വലിയ ഒരു അട്ടിമറി നടത്തിയത്. ഡെന്നിസിന് മുന്നില്‍ കടപുഴകി വീണത് ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായി 15 മല്‍സരങ്ങള്‍ ജയിച്ചതിന്റെ റെക്കോര്‍ഡുമായെത്തിയ ദ്യോക്കോയെ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ഡെന്നീസ് തറപറ്റിച്ചത്. നാല് മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-6 (10-8), 5-7, 2-6, 7-6 (7-5), 6-4.
2005, 2006 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായശേഷം ആദ്യമായാണ് ദ്യോക്കോ തുടക്കത്തില്‍ തന്നെ പുറത്താവുന്നത്. മാത്രമല്ല 2008 വിംബിള്ഡണുശേഷം ഇതാദ്യമായാണ് ദ്യോക്കോവിച്ച് ഒരു ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്താവുന്നത്. വിംബിള്‍ഡണില്‍ റഷ്യയുടെ മരറ്റ് സാഫിനോടായിരുന്നു ദ്യോക്കോയുടെ തോല്‍വി.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ 2010ലും 2014ലും ഇരുവരും ഏറ്റുമുട്ടിയെങ്കിലും രണ്ടുതവണയും ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ 100ന് താഴെയുള്ള താരത്തോട് ദ്യോക്കോവിച്ച് തോല്‍ക്കുന്നത് ഇതു രണ്ടാം തവണ മാത്രമാണ്. 2016 റിയോ ഒളിമ്പിക്സിന്റെ ഒന്നാം റൗണ്ടില്‍ 145-ാം നമ്പര്‍ താരം യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയോട് തോറ്റതാണ് ഇത്തരത്തിലുള്ള ആദ്യ തോല്‍വി.
ഡെന്നിസിനെതിരായ കളിയില്‍ ആദ്യ സെറ്റ് കൈവിട്ട ദ്യോക്കോ സ്വതസിദ്ധമായ ശൈലിയില്‍ രണ്ടും മൂന്നു സെറ്റുകള്‍ നേടി തിരിച്ചടിച്ചു. എന്നാല്‍ അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച ഡെന്നിസ് ഇസ്റ്റോമിന്റെ പോരാട്ടമികവിനു മുന്നില്‍ നാലും അഞ്ചും സെറ്റുകള്‍ കൈവിടേണ്ടിവന്നു. ഈ തോല്‍വിയോടെ റാങ്കിങ്ങിലും പിന്നോക്കം പോകുമെന്നുറപ്പായി.
റെക്കോര്‍ഡ് ഏഴാം കിരീടം നോട്ടമിട്ട് ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ദ്യോക്കോവിച്ച് സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്ഡാസ്കൊയെ വീഴ്ത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: