കണ്ണൂര്‍: നിരപരാധിയായ ബിജെപി പ്രവര്ത്തകന് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ് കുമാറിനെ സിപിഎം ക്രിമിനലുകള്‍ പ്രകോപനമൊന്നുമില്ലാതെ കഴിഞ്ഞദിവസം രാത്രി വെട്ടികൊന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയത്. കണ്ണൂര്‍ നഗരത്തിലെ കലോത്സവവുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സന്തോഷ് കുമാറിന്റെ ഭൗതികശരീരം മെയിന്‍ റോഡ് വഴി കടത്തിവിടില്ല എന്ന് പറഞ്ഞു പോലീസ് വിലാപയാത്രയെ തടഞ്ഞപ്പോള്‍ തികച്ചും സമാധാനപരമായാണ് പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്നത്. നേതാക്കള്‍ നിരവധി തവണ ജില്ലാ പോലീസ് അധികാരികളുമായി സംസാരിച്ചിട്ടും സാധാരണ എല്ലാവരും കടന്നുപോകുന്ന മെയിന്‍ റോഡ് വഴി ആംബുലന്‍സ് കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പോലീസ് നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. യഥാര്‍ത്ഥത്തില്‍ സന്തോഷ്കുമാറിന്റെ ഭൗതികശരീരത്തോട് കണ്ണൂര്‍ എസ്പിക്കും ഡിവൈഎസ്പിക്കും എതിരെയാണ് കേസെടുക്കേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി തവണ കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്, ബിജെപി ഓഫീസുകള്‍ തകര്‍ത്തപ്പോള്‍ വേദന കടിച്ചമര്‍ത്തി സംയമനത്തോടെ മുന്നോട്ടു പോകുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന പോലീസ് നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. കലോത്സവ നഗരിക്ക് സമീപമുള്ള സിപിഎം സംഘടനകളുടെ ബോര്‍ഡുകളും മറ്റും സംരഷിക്കാന്‍ വേണ്ടി മാത്രമാണ് പോലീസ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തെ അകാരണമായി തടഞ്ഞതും ഗ്രനേഡും മറ്റും ഉപയോഗിച്ചതും. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് ഇത്തരം കളികള്‍ കളിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: