കൃഷ്ണഗാഥയും രാമായണവും മാപ്പിളപ്പാട്ടും,കോല്‍ക്കളിയുടെ ചടുലതാളങ്ങളും കൊണ്ട് സമ്പന്നമായ ഗതകാല സ്മരണകള്‍ അയവിറക്കുന്ന കണ്ണന്റെ ഊരായ കണ്ണൂരിന്റെ നഗരവീഥി കലയുടെ വര്‍ണ്ണരാജികള്‍ വിരിയിച്ച് മുന്നേറുകയാണ് മത്സരാര്‍ത്ഥികള്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മത്സര വേദികളിലേക്ക് കാലത്ത് മുതല്‍ തന്നെ കലാസ്വാദകരുടെ പ്രവാഹം.
ഏവരുടെയും നാവിന് തുമ്പത്ത് കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന കലാമാമാങ്കം മാത്രം. വീഥികളായ വീഥികളിലൂടെ ആയിരങ്ങള്‍ കലോത്സവ നഗരിയിലേക്ക് ഒഴുകുകയാണ്. ആതിഥ്യമര്യാദയില്‍ എന്നും മുന്നില്‍ നില്ക്കുന്ന ജില്ലയാണ് കണ്ണൂര്‍. ചെറുശ്ശേരിയും ശങ്കരകവിയും തുടങ്ങി ടി.പത്മനാഭനും സുകുമാര്‍ അഴീക്കോടും ടി.എന്‍.പ്രകാശും ശിഹാബുദ്ദീന് പൊയ്ത്തുംകടവും എത്തി നില്ക്കുന്ന മഹത്തായ സാഹിത്യ പാരമ്പര്യവും കണ്ണൂരിനുണ്ട്. പഴശ്ശിയും ചിറയ്ക്കലും അറയ്ക്കലും മറന്നു കൊണ്ട് കണ്ണൂരിന്റെ ചരിത്രം പൂര്‍ത്തിയാക്കാനാവില്ല.
ആതിഥ്യമര്യാദ കൊണ്ടും കളങ്കമില്ലാത്ത സ്നേഹാന്വേഷണങ്ങള്‍ കൊണ്ടും കണ്ണൂര്‍ ജനത നല്കിയ സ്നേഹോഷ്മള സ്വീകരണവും ഇവിടെയെത്തിവര്‍ എന്നും ഓര്‍ക്കും. ഇത് കണ്ണൂരിനുള്ള അംഗീകാരമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: