ന്യൂദല്‍ഹി: റെയില്‍ സുരക്ഷയ്ക്ക് വന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍. പാളങ്ങള്‍ സുരക്ഷിതമാക്കാനും യാത്ര സുഗമമാക്കാനും ഒരു ലക്ഷം കോടി രൂപയാണ് ചെലവിടുക.16 വര്‍ഷത്തിനു ശേഷം ആദ്യമായാണ് റെയില്‍ സുരക്ഷക്ക് കൂടുതല്‍ പണം ചെലവിടുന്നത്.
രാഷ്ട്രീയ റെയില്‍ സംരക്ഷണ കോശ് എന്ന ഫണ്ട് രൂപീകരിച്ച് അതിലാകും പണം നിക്ഷേപിക്കുക. അഞ്ചു വര്‍ഷം കൊണ്ടാണ് ഇത്രയും തുക ചെലവിടുക. ഇക്കുറി റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റില്ലെങ്കില്‍ പോലും വലിയ വിഹിതമാണ് നീക്കിവച്ചിരിക്കുന്നതെന്നാണ് സൂചന. ഇക്കുറി റെയില്‍വേയ്ക്കുള്ള ബജറ്റ് വിഹിതം 55,000 കോടിയാണ് .ആദ്യമായാണ് ഇത്രയും തുക റെയില്‍വേക്ക് ബജറ്റ് വിഹിതമായി ലഭിക്കുന്നത്. ഇതില്‍ നിന്ന് സുരക്ഷാ ഫണ്ടിലേക്കുള്ള ആദ്യ വിഹിതമായ 20,000 കോടി നീക്കിവയ്ക്കും.
പാളങ്ങള്‍, സിഗ്നലിംഗ് സംവിധാനങ്ങള്‍, പാലങ്ങള്‍ എന്നിവ പുതുക്കാനാകും ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുക.അതിനിടെ വൈദ്യുതിച്ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വൈദ്യുതി വിതരണം സംവിധാനം ഒരുക്കുകയാണ് റെയില്‍വേ. ഇതിന്8000 കോടിയുടെ കരാര്‍ ക്ഷണിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: