തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ ആവശ്യമല്ലെന്ന് കേന്ദ്രത്തെ ധരിപ്പിച്ചെന്നും കുമ്മനം അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃസംഘം ഉടന്‍ ദല്‍ഹിയ്ക്ക് പോകും. 23 ന് അമ്മമാരുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും.
കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി പഠിക്കാന്‍ മീനാക്ഷിലേഖി എംപി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു എന്നിവരെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചതായും കുമ്മനം അറിയിച്ചു. ഇവര്‍ ഉടന്‍ കേരളത്തിലെത്തും. കൊല്ലപ്പെട്ട സന്തോഷിന്റെ ധര്‍മ്മടത്തെ വീട് ബിജെപി നേതാക്കള്‍ ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും കുമ്മനം അറിയിച്ചു
കണ്ണൂരിലെ കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂര്‍ സന്ദര്‍ശിച്ച് സര്‍വ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് സിപിഎമ്മുകാര്‍ വീടിനു തീയിട്ടതിനെ തുടര്‍ന്ന് 2 പേര് മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഓ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: