ആലപ്പുഴ: സംസ്ഥാനത്തെ രൂക്ഷമായ റേഷന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നിയോജക മണ്ഡലം ഓഫീസിലേക്ക് ഈ മാസം 27ന് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി റേഷന്‍ വിഹിതം നല്‍കിയിട്ടും വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
റേഷന്‍ സമ്പ്രദായത്തെ ഈ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമം സുതാര്യതയോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളം ഒഴിച്ചുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഗുണം പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഇവിടെ പട്ടികവിഭാഗങ്ങളെയും പാവപ്പെട്ടവരെയും ദ്രോഹിക്കുകയാണ്.
എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഭക്ഷ്യവകുപ്പ് പരാജയപ്പെട്ടു. കുറ്റമറ്റ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.
അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടുകയും അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. പാവപ്പെട്ടവന്റെ ചികിത്സാ ആവശ്യം മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും റേഷന്‍കാര്‍ഡ് അടിസ്ഥാന രേഖയായി പരിഗണിക്കുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്‍ഡ് വിതരണം ചെയ്യണം.
പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കലാലയങ്ങളില്‍ പോലും പട്ടികവിഭാഗക്കാരായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പീഡിപ്പിക്കപ്പെടുന്നു.
ഈ മാസം 27ന് തിലോത്തമന്റെ ചേര്‍ത്തലയിലെ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് കെപിഎംഎസ് ഉപദേശക സമിതി ചെയര്മാന് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ട്രഷറര്‍ ഡോ. പി.പി. വാവ, സംസ്ഥാന നേതാക്കളായ വി. സി. ശിവരാജന്, കെ.എ. തങ്കപ്പന്, കെ. ബിന്ദു, പി.കെ. സുബ്രന്, എം.ടി. മേഹനന്, ഡോ. സി.കെ. സുരേന്ദനാഥ്, സുജാത ശിവന്, അഡ്വ. രജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ എം.ടി. മോഹനന്, കടവില്‍ രവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: