ആലപ്പുഴ: സര്‍ക്കാരിന്റെ അനാസ്ഥയില്‍ കുട്ടനാടന്‍ കര്‍ഷകര്‍ ദുരിതത്തില്‍. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചയിനത്തിലുള്ള പണം ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം അറുപത്തിയൊമ്പത് കോടി രൂപ കുടിശികയുണ്ട്. മൂന്ന് മാസത്തെ തുകയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.
സംസ്ഥാനത്തൊട്ടാകെ 236 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് സപ്ലൈക്കോ നല്‍കാനുള്ളത്. കടം വാങ്ങി പുഞ്ചകൃഷി ആരംഭിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ കടക്കെണിയിലാണ്. അടിയന്തരമായി നെല്ലുവില ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമെ മുന്നിലുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ അപാകതകള്‍ മൂലം ഉപ്പു വെള്ളം കയറിയതിനാല്‍ പുഞ്ചകൃഷിയും നശിക്കുമോയെന്ന ആശങ്കയും ഉയരുന്നു.
ഷട്ടറുകളില്‍ പലതും നശിച്ചതും ഷട്ടര്‍ ഓപ്പറേറ്റര്‍മാര്‍ മീന്‍പിടിത്തക്കാരെ സഹായിക്കുന്നതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നു. ഷട്ടറിന്റ അടിയില്‍ കല്ലുവെച്ചിരിക്കുന്നതാണ് ഓരുവെള്ളമെത്താന്‍ കാരണമെന്നും ആക്ഷേപം. ബണ്ടില്‍ പോലീസിനെ വിന്യസിച്ചതു കൊണ്ട് കാര്യമില്ലെന്നും ദ്രവിച്ച ഷട്ടറുകള്‍ മാറ്റുകയാണ് ചെയ്യേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു.
പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കതിര് നിരക്കുന്ന പാടശേഖരങ്ങളിലാണ് ഓരുവെള്ളം ക്രമാതീതമായി എത്തിയത്. കായല്‍പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളത്തില്‍ ലവണാംശം കണ്ടെത്തി. ഇതില്‍ മുട്ടാര്‍, തലവടി, അപ്പര്‍കുട്ടനാട്, പത്തനംതിട്ട ജില്ലയുടെ പാടശേഖരങ്ങളിലുമാണ് കൂടുതലും കതിര് പാകമായ രീതിയില്‍ എത്തിയിരിക്കുന്നത്. കൃഷി നാശമുറപ്പാണെന്നാണ് ഇവിടങ്ങളിലെ കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: