ആലപ്പുഴ: ബൈപ്പാസിന്റെ കാര്യത്തില്‍ ധനവകുപ്പിനു അനാസ്ഥയെന്നു ആക്ഷേപം ഉയരുന്നു. കേന്ദ്ര–സംസ്ഥാന സംയുക്ത പദ്ധതിയെന്ന നിലയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ആനുപാതികമായി പണം അനുവദിച്ച് നല്കാമെന്നതായിരുന്നു ധാരണ.
ഇതനുസരിച്ച് കേന്ദ്രത്തിന്റെ വിഹിതം ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ നിന്നും മുന്‍കൂര്‍ ലഭിച്ചെങ്കിലും സംസ്ഥാനത്തിന്റെ വിഹിതം അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്. നിലവില്‍ 12കോടി രൂപയുടെ ബില്ല് ഇതുകാരണം മാറാതെ മുടങ്ങിയിരിക്കുകയാണ്.
യഥാസമയം പണം അനുവദിക്കാനായില്ലെങ്കില്‍ പിഴ ഈടാക്കാമെന്ന വ്യവസ്ഥ ധാരണാപത്രത്തില്‍ ഉണ്ടെന്നും അതനുസരിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിവെയ്ക്കാവുന്ന നിലപാടാണ് ധനവകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി. പദ്ധതി ഇപ്പോള്‍ ഇഴയുന്നതിനു കാരണം പണം അനുവദിക്കുന്നതില്‍ ധനവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന അനാസ്ഥയാണ്.
ബൈപ്പാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മാസംതോറും അവലോകനയോഗം ചേരാന്‍ നേരത്തെ ഇതു സംബന്ധിച്ചു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും മുടങ്ങിയിരിക്കുകയാണ്.
ധനവകുപ്പ് കാട്ടുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പദ്ധതിക്കാവശ്യമായ പണം മുടക്കം കൂടാതെ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: