ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരായ വിശാല ഐക്യം പൊളിഞ്ഞതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മിലെ സഖ്യവും അനിശ്ചിതത്വത്തില്‍. കോണ്‍ഗ്രസ്സിന്റെ ഒന്‍പത് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ അഖിലേഷ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി.
അഭിമാനം പണയംവച്ച് സഖ്യം വേണ്ടെന്ന വികാരമാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടിയില്‍ തന്റെ എതിരാളിയായ ശിവ്പാലിനും അഖിലേഷ് സീറ്റ് നല്‍കിയിട്ടുണ്ട്. ഇതോടെ എസ്പിയിലെ അധികാരത്തര്‍ക്കം ഒത്തുകളിയായിരുന്നെന്ന വാദവും ബലപ്പെടുകയാണ്.
സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുപാര്‍ട്ടികള്‍ക്കും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേരത്തെ അജിത് സിങ്ങിന്റെ ആര്‍എല്‍ഡി മഹാസഖ്യത്തില്‍ നിന്നും പിന്മാറിയിരുന്നു. തങ്ങളോട് ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പിലെ 191 സ്ഥാനാര്‍ത്ഥികളെയാണ് അഖിലേഷ് പ്രഖ്യാപിച്ചത്. എസ്പിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും സഖ്യത്തെ പ്രതിസന്ധിയിലാക്കിയതായും കോണ്‍ഗ്രസ് പ്രതികരിച്ചു.
സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനാലാണ് സഖ്യം വൈകുന്നത്. നൂറിലേറെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പരമാവധി 85 സീറ്റുകള്‍ വരെ നല്‍കാമെന്നാണ് എസ്പിയുടെ നിലപാട്. കോണ്‍ഗ്രസ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് എസ്പി നേതാവ് കിരണ്‍മയി നന്ദ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ സ്വാധീനം ശക്തിപ്പെടുത്തുക മാത്രമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിന്റെയും സോണിയയുടെയും ലോക്സഭാ മണ്ഡലമായ അമേത്തിയിലും റായ്ബറേലിയിലുമുള്ള പത്ത് സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് വാശിപിടിക്കുന്നു. ഇവിടെ എസ്പിക്ക് ഏഴ് സിറ്റിംഗ് എംഎല്‍എമാരുണ്ട്. അതിനാല്‍ വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നും മണ്ഡലം നല്‍കാനാകില്ലെന്നും എസ്പി പറയുന്നു. ഇവിടെ മത്സരിക്കേണ്ടത് കോണ്‍ഗ്രസ്സിന് അഭിമാനപ്രശ്നമാണ്. ജസ്വന്ത് നഗറിലാണ് ശിവ്പാല്‍ ജനവിധി തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: