കട്ടക്ക്: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട അവസരത്തില്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായി യുവരാജ്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നില്‍ അര്‍പ്പിച്ച ഉറച്ച വിശ്വാസമാണ് ദേശീയ ടീമില്‍ ഇപ്പോഴും തുടരാനുള്ള കാരണമെന്നും യുവി.
വ്യാഴാഴ്ച കട്ടക്കില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് ശേഷം കരിയറിലെ മികച്ച വ്യക്തിഗത സ്കോര്‍ നേടി ഇന്ത്യക്ക് പരമ്പര സമ്മാനിച്ച ശേഷമാണ് യുവരാജിന്റെ ഈ വെളിപ്പെടുത്തല്‍. ഫോമില്ലായ്മയും കാന്‍സര്‍ രോഗബാധയും വേട്ടയാടിയ നാളുകളില്‍ ജീവിതത്തില്‍ ഒരിക്കലും വിട്ടുകൊടുക്കരുത് എന്നുള്ള നയമാണ് തന്നെ വീണ്ടും ടീമിലെത്തിച്ചതെന്നും, കോഹ്ലിയുള്‍പ്പെടെയുള്ളവര്‍ തനിക്ക് മികച്ച ഇന്നിങ്സ് കാഴ്ച്ചവെക്കാനാകുമെന്ന വിശ്വാസത്തില്‍ ഉറച്ചു നിന്നിരുന്നതായും യുവരാജ് പറഞ്ഞു.
വിരാടും ഡ്രസിങ് റൂമിലെ എന്റെ സഹതാരങ്ങളും എന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ച് ചിന്തിച്ച നാളുകളില്‍ എനിക്ക് പിന്തുണ നല്കിയ ഒട്ടേറെ ആളുകളുണ്ട്. ഉപേക്ഷിച്ചു കളയുക എന്നത് എന്റെ രീതിയല്ല. അതുകൊണ്ടുതന്നെ ആവുന്നിടത്തോളം ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. സമയദോഷം മാറുമെന്ന് എനിക്കറിയാമായിരുന്നു, യുവരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: