കണ്ണൂര്‍: കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പച്ചക്കളളവുമായി സിപിഎം മുഖ പത്രം രംഗത്ത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ പോലീസ് തടഞ്ഞത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ എസ്പി കെ.എ.ഫിലിപ്പ് വിലാപയാത്രയെ മണിക്കൂറുകളോളം തടഞ്ഞുവെയ്ക്കുകയായിരുന്നു.
സംഭവവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് പത്രത്തിലൂടെ പ്രചരിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകനെ കൊന്ന് ജില്ലയില്‍ ഭീകരാവസ്ഥ സൃഷ്ടിക്കുകയും മൃതദേഹവും വഹിച്ചു കൊണ്ടുളള ആംബുലന്‍സിനെ പോലും തടഞ്ഞു നിര്‍ത്തുകയും ചെയ്തതു വഴി കേരളീയ സമൂഹത്തിലും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിച്ചേര്‍ന്ന സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം മുഖം രക്ഷിക്കാനാണ് മുഖപത്രത്തിലൂടെ പച്ചക്കളളം പടച്ചുവിട്ടിരിക്കുന്നത്. മൃതദേഹം വഹിച്ചു കൊണ്ടുളള ജാഥ രണ്ടു തവണ കലോത്സവത്തിന്റെ മുഖ്യവേദിയിലേക്ക് ഇടിച്ചു കയറ്റിയെന്നും മറ്റുമുളള നട്ടാല്‍ പൊടിക്കാത്ത നുണകളാണ് ‘നേരിനെ അറിയാന്‍ നേരത്തെ അറിയാന്‍’ എന്ന പരസ്യവാചകവുമായി ഇറങ്ങുന്ന പാര്‍ട്ടി പത്രം എഴുതിവിട്ടിരിക്കുന്നത്.
കലോത്സവം അലങ്കോലപ്പെടുത്താന്‍ ആര്‍എസ്എസ് ഭീകരത എന്ന പേരിലാണ് ഇന്നലെ ഒന്നാം പേജില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കലോത്സവം നടക്കുന്ന വേദികളുടെ നാലയലത്ത് ബിജെപിയുടെ പ്രതിഷേധ പ്രകടനമോ വിലാപയാത്രയോ കടന്നു പോയിട്ടില്ല. പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്തു തന്നെ പോലീസ് തടഞ്ഞിരുന്നു. അവിടെവെച്ച് യാതൊരു പ്രകോപനവുമില്ലാതെ പ്രകടനത്തില്‍ പങ്കെടുത്തവരെ പോലീസ് ടിയര്‍ഗ്യാസ് ഉപയോഗിച്ചും ലാത്തി പ്രയോഗിച്ചും അക്രമിക്കുകയായിരുന്നു. വിലാപ യാത്രയുടെ ഭാഗമായി മൃതദേഹം വഹിച്ച വാഹനവും നേതാക്കളുടെ രണ്ട് വാഹനവും മാത്രമാണ് മുഖ്യവേദിക്ക് മുന്നിലൂടെ പോയത്. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഡിവൈഡറുളള പാതയില്‍ ഒന്നാം വേദിയുടെ പ്രധാന ഗേറ്റിന്റെ മറുവശത്തു കൂടെ ഡിവൈഡറിന് അപ്പുറത്തു കൂടി പോയ വാഹനം പ്രധാന വേദിക്ക് മുന്നിലൂടെ ഓടിച്ചു കയറ്റിയെന്നൊക്കെ എഴുതിയ പാര്‍ട്ടി പത്രത്തിന്റെ കളളത്തരം ഏത് കണ്ണൂപൊട്ടനും മനസ്സിലാക്കാവുന്നതേയുളളൂ. പലയിടത്തും മത്സരാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന നുണയും പാര്‍ട്ടിപത്രം വേണ്ടക്കാ അക്ഷരത്തില്‍ നിരത്തിയിട്ടുണ്ട്. 1200ല്‍ അധികം മാധ്യമപ്രവര്‍ത്തകരുളള നഗരത്തില്‍ ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനും കാണാത്ത സംഭവം പാര്‍ട്ടി പത്രത്തിന് മാത്രം എവിടെ നിന്ന് കിട്ടിയെന്നത് കുപ്രചരണത്തിന്റെ മറ്റൊരുമുഖമാണ് കാണിക്കുന്നത്. അക്രമം നേതാക്കളുടെ നേതൃത്വത്തിലാണെന്നും മാധ്യമ പ്രവര്‍ത്തകരേയും അക്രമിച്ചുവെന്നും പത്രം പറയുന്നു. മാത്രമല്ല എന്‍ജിഒ യൂനിയന്‍ ഓഫീസിനു നേരെ ബോംബേറ് നടത്തിയെന്ന കളളപ്രചാരണവും പാര്‍ട്ടിപത്രത്തില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ക്കയറി ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നിട്ട് ആര്‍എസ്എസ് പ്രതിക്കൂട്ടില്‍ എന്ന രീതിയിലുളള പച്ചക്കളളവും പത്രത്തിലുണ്ട്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളൊന്നടങ്കം വളരെ വാര്‍ത്താ പ്രാധാന്യത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ജനങ്ങള്‍ക്ക് മുന്നിലെത്താന്‍ കണ്ണൂരിലെത്തിയിരിക്കുന്ന വേളയില്‍ കണ്ണൂരിലെ ജനസമൂഹത്തിനാകെ അപമാനം വരുത്തിവെയ്ക്കുന്ന തരത്തില്‍ കൊലപാതകം നടത്തി ലോകം മുഴുവന്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയറിഞ്ഞതോടെ സ്വയം പരിഹാസ്യരായ പാര്‍ട്ടി നേതൃത്വം പൊതുസമൂഹം പാര്‍ട്ടിക്കെതിരായി എന്ന് തിരിച്ചറിഞ്ഞതോടെ വളരെ ആസൂത്രിതമായി പാര്‍ട്ടി മുഖപത്രത്തെ കൂട്ടുപിടിച്ച് കളളപ്രചരണവുമായി രംഗത്തെത്തിയതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: