പള്ളുരുത്തി: പള്ളുരുത്തി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ആസ്സാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി തിരിച്ചു സബ്ബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് സ്വകാര്യ ബസ്സില്‍ നിന്നും ഓടി രക്ഷപെട്ടു. ആസ്സാം സ്വദേശിയായ ഖദം ഖാന് (26) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടത്.
രണ്ടു മാസം മുന്‍പ് മുന്‍ഭാര്യയെ ആക്രമിച്ച കേസില്‍ ഇവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ്സെടുത്തത്. മട്ടാഞ്ചേരി സബ്ബ് ജയിലില്‍ റിമാന്റിലായ ഇയാളെ കേസ്സുമായി ബന്ധപ്പെട്ട് തോപ്പുംപടി കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടു പോലീസുകാര്‍ക്കൊപ്പം തിരികെ ജയിലേക്ക് കൊണ്ടുപോകും വഴിയാണ് രക്ഷപെടാന്‍ ശ്രമിച്ചത്.
തോപ്പുംപടിയില്‍ നിന്നുംസ്വകാര്യ ബസിലായിരുന്നു പുറപ്പെട്ടത്. കഴുത്തു മുട്ട് ബസ്സ് സ്റ്റോപ്പിന് മുന്നിലെത്തിയപ്പോഴേക്കും പ്രതി ഇറങ്ങി ഓടുകയായിരുന്നു. മുണ്ടംവേലി ഭാഗത്തേക്കാണ് ഇയാള്‍ ഓടിയത്. പിന്നാലെ പോലീസും ഓടി. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് പ്രതിയെ തപ്പി സബ്ബ് ഡിവിഷനിലെ മുഴുവന്‍ പോലീസുകാരും ഇവിടേക്കെത്തി. രണ്ടു മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ മുണ്ടംവേലി അത്തിപ്പൊഴിഭാഗത്തു നിന്നും പ്രതിയെ പിടികൂടി.
ട്രെയിന്‍ യാത്രക്കിടയില്‍ പരിചയപ്പെട്ട പള്ളുരുത്തി സ്വദേശിയുമായി പ്രതിയുടെ ഭാര്യ കടന്നുകളഞ്ഞു. ഇയാള്‍ക്കൊപ്പമാണ് യുവതി കഴിയുന്നത്. പ്രതി യുവതി താമസിക്കുന്നിടത്തു ചെന്ന് ബഹളം വെയ്ക്കുക പതിവായിരുന്നു. ഒരു ദിവസം യുവതിയെ ആയുധവുമായെത്തി ആക്രമിക്കുകയും ചെയ്തു. ഈ കേസിലാണ് പ്രതി അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. പ്രതിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്ശ്രമിച്ചതിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: