തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ എല്ലാം പുറത്തുവിട്ടാല്‍ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിജെടി ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഭരണരഹസ്യങ്ങളും രാജ്യസുരക്ഷ സംബന്ധിച്ച തീരുമാനങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവിടരുത്. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത് വ്യക്തിഗത ലക്ഷ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നവരുണ്ട്. അത്തരം ദുരുപയോഗങ്ങള്‍ കാണാതിരിക്കരുത്. അങ്ങനെയുള്ളവരെ തിരിച്ചറിയണം. എന്നാല്‍ ഈ ദുരുപയോഗത്തിന്റെ മറപിടിച്ച് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിക്കരുത്. സുതാര്യമായി കാര്യങ്ങള്‍ നടക്കുന്നതിന് ഭരണരേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താകുകയുമരുത്. പൊതു അധികാരസ്ഥാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മനസ്സിലാക്കണം. മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷനിലുള്ളൂ. ബാക്കിയുള്ള അഞ്ച് കമ്മീഷണര്‍മാരുടെ ഒഴിവു നികത്തുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കും. വിവരാവകാശ കമ്മീഷനെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നതിനെ പറ്റി മുഖ്യവിവരാവകാശ കമ്മീഷണര്‍ ധരിപ്പിച്ചിട്ടുണ്ട്. വിശദമായ രൂപരേഖ നല്‍കിയാലുടന്‍ പരിശോധിച്ച് നടപ്പാക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ വിവരാവകാശ നിയമത്തെ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍, സംസ്ഥാന വിവരാവകാശ കമ്മീഷന് സെക്രട്ടറി എന്‍. വിജയകുമാര്‍, പൊതുഭരണവകുപ്പ് സെക്രട്ടറി ഷീല തോമസ്, അഡീഷണല്‍ സെക്രട്ടറി എസ്.എ. രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: