കാട്ടാക്കട: നിയന്ത്രണം തെറ്റിയ വാഹനം സുരക്ഷാ വേലിയില്ലാത്ത ട്രാന്‍സ്ഫോമറില്‍ ഇടിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കഴിഞ്ഞ ദിവസം അമ്പൂരി കണ്ടംതിട്ടയിലാണ് അപകടം. കൊടും വളവില്‍ രാത്രിയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ പാതയോരത്ത് സുരക്ഷാ വേലിയില്ലാതെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോമറിന്റെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ട്രാന്‍സ്ഫോമര്‍ ഉറപ്പിച്ചിരുന്ന ഇരു പോസ്റ്റുകള്‍ക്കും കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പു ബാറിലുള്ള നാല് ഫ്യൂസുകള്‍ ഇടിയുടെ അഘാതത്തില്‍ ഇളകി തെറിച്ചു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ട്രാന്‍സ്ഫോമര്‍ ആറടിയിലധികം ഉയരത്തിലായിരുന്നതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. വന്യ മൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിവിടം. രാത്രി യാത്രയ്ക്കിടെ കാട്ടുപന്നി കുറുകെ ചാടിയതില്‍ വാഹനം വെട്ടി തിരിക്കവേ നിയന്ത്രം തെറ്റി ഇടിക്കുകയായിരുന്നു എന്ന് ഡ്രൈവര്‍ നെയ്യാര്‍ഡാം ആഴാംകല് സ്വദേശി രാജേഷ് പറയുന്നു. അതെ സമയം അമിത വേഗത്തിലെത്തിയ ഓട്ടോ റിക്ഷയ്ക്ക് കൊടും വളവില്‍ വേഗത നിയന്ത്രിക്കാനാവാതെ ട്രാന്‍സ്ഫോമറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ ട്രാന്‍സ്ഫോമറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കനത്ത നഷ്ടമാണ് കെഎസ്ഇബി കണക്കാക്കിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവായിച്ചതായാണ് ബോര്‍ഡ് നെയ്യാര്‍ഡാം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: