കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും മണ്ണു കടത്തി. കടത്തിയത് 20 ലോഡ് മണ്ണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തെ മണ്ണാണ് സ്കൂള്‍ അധികൃതര്‍ അറിയാതെ സിപിഎം നേതാവ് അനില്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോയത്. സ്കൂളിനകത്ത് ലോറികളും ജെസിബിയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെത്തി അനധികൃത മണ്ണെടുപ്പ് തടഞ്ഞതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. പ്രതിഷേധം ശക്തമായതോടെ തന്റെ അറിവോടെയല്ല മണ്ണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രഥമാധ്യാപിക പറഞ്ഞു. തുടര്‍ന്ന് പുറത്തേക്ക് കൊണ്ടുപോയ മണ്ണ് അതേ ലോറിയില്‍ത്തന്നെ തിരികെ സ്കൂളില്‍ എത്തിക്കുകയായിരുന്നു.
27ന് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തുന്നുണ്ട്. അതിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്കൂളിന്റെ വാതിലിനോട് ചേര്‍ന്ന ഭാഗത്തുനിന്ന് മണ്ണെടുക്കുമ്പോള്‍ അത് സ്കൂള്‍ കോമ്പൗണ്ടിന്റെ മറ്റൊരു’ഭാഗത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും പുറത്തുകൊണ്ടുപോകരുതെന്ന് പറഞ്ഞതായും പ്രഥമാധ്യാപിക ജന്മഭൂമിയോട് പറഞ്ഞു.
അതേസമയം സ്കൂളില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന അനിലിനെതിരെ ഇതിന് മുമ്പും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പ്രദേശത്തെ സിപിഎം നേതാവ് കൂടിയായ അനില്‍ പാര്‍ട്ടി നോമിനിയായാണ് പിടിഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അന്നുമുതല്‍ സ്കൂളിലെ അദ്ധ്യാപകരെ അടക്കം ഭരിക്കുന്ന പ്രവണതയാണ് അനിലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏകപക്ഷീയ തീരുമാനം എടുക്കുന്നത് ചര്‍ച്ചയായിരുന്നു. സിപിഎം നേതാവായതിനാല്‍ അനിലിനെതിരെ സംസാരിക്കാന്‍ ഇടതുപക്ഷ യൂണിയനില്പ്പെട്ട് അദ്ധ്യാപകര്‍ക്കും ഭയമാണ്.
ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്കൂളുകളിലൊന്നായ അഞ്ചാലുംമൂട് സ്കൂളിനെ പിടിഎയുടെ മോശം പ്രവര്‍ത്തനം താഴേക്ക് എത്തിച്ചുവെന്ന് മുതിര്‍ന്ന അദ്ധ്യാപകരടക്കം അഭിപ്രായപ്പെടുന്നു. പിടിഎകളില്‍ രാഷ്ട്രീയം പാടില്ലെന്ന് പറയുന്ന ഇവര്‍ സ്കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ വിഷമമുണ്ടെന്നും പറഞ്ഞു. ഇടതുപക്ഷ യൂണിയനില്‍പെട്ടവരാണ് സ്കൂളിലെ ഭൂരിഭാഗം അദ്ധ്യാപകരും. പ്രതിഷേധത്തിന് ബിജെപി നേതാക്കളായ അംബു പനയം, സി.കെ.മിത്രന്, സതീഷ് കാഞ്ഞിയില് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: