കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരനായി ടീം ഇന്ത്യ ഇന്ന് അവസാന ഏകദിനത്തിന്. കഴിഞ്ഞ രണ്ട് കളികളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിട്ടുള്ളത്. എങ്കിലും അവസാന ഏകദിനത്തിലും ജയിക്കുക എന്നതാണ് ടീം ഇന്ത്യയുടെയും കോഹ്ലിയുടെയും ലക്ഷ്യം. അതേസമയം പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം എന്ന നാണക്കേട് ഒഴിവാക്കുകയാണ് മോര്‍ഗന്റെയും കൂട്ടരുടെയും ലക്ഷ്യം.
രണ്ടാം ഏകദിനത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ഒരുഘട്ടത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ വിറച്ചിരുന്നു. 15 റണ്‍സിനാണ് ഈ കളിയില്‍ ഇന്ത്യ ജയിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷം സെഞ്ചുറി കണ്ടെത്തിയ യുവരാജ് സിങിന്റെയും മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെയും തകര്‍പ്പന്‍ സെഞ്ചുറി കരുത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. ആദ്യ ഏകദിനത്തില്‍ കോഹ്ലിയും കേദാര്‍ ജാദവുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി വിജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ല. രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മോശം തുടക്കമാണ് ഇവര്‍ നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അജിന്‍ക്യ രഹാനെ ഇന്ന് ഓപ്പണറുടെ റോളില്‍ തിരിച്ചെത്താന്‍ സാധ്യത.
രവീന്ദ്ര ജഡേജയും അശ്വിനും ഒഴികെയുള്ള ബൗളര്‍മാരും അവസരത്തിനൊത്തുയരുന്നില്ല. പേസര്‍മാര്‍ നിര്‍ലോഭം റണ്‍ വഴങ്ങുന്നതാണ് കഴിഞ്ഞ രണ്ട് കളികളിലും കണ്ടത്.
അതേസമയം തരക്കേടില്ലാത്ത തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ബാറ്റ്സ്മാന്മാര്ക്കും ബൗളര്‍മാര്‍ക്കും കഴിയാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലീഷ് ഓപ്പണര്‍ ആഡം ഹെയ്ല്‍സ് ഇന്ന് കളിക്കാനിറങ്ങാത്തതും അവര്‍ക്ക് തിരിച്ചടിയായേക്കും. കഴിഞ്ഞ ദിവസം കട്ടക്കിലെ മത്സരത്തില്‍ എം.എസ്. ധോണിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിടെ പരിക്കേറ്റ ഹെയ്ല്സിന് നിരവധി ആഴ്ചകള്‍ വിശ്രമം ആവശ്യമാണ്.
സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതാണ് അവരുടെ പോരായ്മ. ജാസണ്‍ റോയ്, ജോ റൂട്ട്, ക്യാപ്റ്റന്‍ മോര്ഗന് എന്നിവര്‍ ഫോമിലാണെന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്കുന്നു. വില്ലിയും ബാളും സ്റ്റോക്ക്സും വോക്സും ഉള്‍പ്പെടുന്ന ബൗളിങ്ങ് നിരയും തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്. എന്തായാലും പരമ്പര തൂത്തുവാരാന്‍ കോഹ്ലിപ്പടയും ആശ്വാസ ജയം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും കളത്തിലെത്തുമ്പോള്‍ മത്സരം ആവേശകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: