തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. യു.ഡി.എഫ് ക്വട്ടേഷന്‍ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാധീനിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ കൊലപാതകത്തെ സി.പി.എം ശക്തമായി അപലപിക്കുകയാണെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ച മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെല്ലാം കുറ്റം സി.പി.എമ്മിന്റെ പിടലിക്ക് വയ്ക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്ക് ഇക്കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നതിന് തെളിവാണിത്. അന്വേഷണത്തെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഭരണാധികാരികള്‍ തന്നെ ഉപയോഗിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.
സി.പി.എമ്മിനെ എതിര്‍ക്കുന്നവരെ രാഷ്ട്രീയമായാണു പാര്‍ട്ടി നേരിടുന്നത്. എന്നാല്‍ അവരെ നിഷ്കാസനം ചെയ്യാമെന്ന മൗഢ്യം പാര്‍ട്ടിക്കില്ല. ചന്ദ്രശേഖരനു പൊലീസ് സംരക്ഷണം നല്‍കാത്തതു സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ്. സിപിഎമ്മിനെ വേട്ടയാടാനുള്ള ഗൂഢാലോചനയാണു നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒഞ്ചിയത്ത് യു.ഡി.എഫുമായി ചേര്‍ന്ന് വിമതര്‍ സി.പി.എമ്മിനെ എതിര്‍ക്കുകയാണ്. അവരുടെ ഈ എതിര്‍പ്പിനെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും ഉപയോഗിക്കുകയാണ് ചെയ്തത്. ചന്ദ്രശേഖരന് ഭീഷണിയുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കും അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് സുരക്ഷ നല്‍കിയില്ലെന്നും പിണറായി ചോദിച്ചു. ഇപ്പോള്‍ കൊല നടന്ന ശേഷം അതിനെ കുറിച്ച് സംസാരിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
അന്വേഷണം ഏത് വഴിക്ക് നീങ്ങണമെന്ന് തീരുമാനിക്കുന്ന രീതിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. പ്രൊഫഷനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ സാധാരണയായി ഉപയോഗിക്കുന്നതു യു.ഡി.എഫ് ആണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും പിണറായി വിജയന് പറഞ്ഞു.
ചന്ദ്രശേഖരന് ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് വി.എസ്. പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നായിരുന്നു പിണറായിയുടെ മറുപടി. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കാണ് വി.എസ് ഒഞ്ചിയത്തേക്ക് പോകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സംഭവ സ്ഥലത്ത് എത്തുമ്പോള്‍ താനും അവിടെ എത്തേണ്ടതാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: