കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. 30 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനും പ്രിന്‍സിപ്പലിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയതിനുമാണ് കേസ്.
അവധിയാലായിരുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍ ബീന ഇ മെയിലിലൂടെയാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കണ്ടാലറിയാവുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും തുടര്‍ നടപടികള്‍.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കോളേജില്‍ നാടകീയ സംഭവങ്ങള്‍. ഏതാനും അദ്ധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തി. പിന്നാലെ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി കൊടി കുത്തി. കസേര എടുത്ത് പ്രധാന കവാടത്തിന് മുന്നിലിട്ടു കത്തിക്കുകയുമായിരുന്നു. അദ്ധ്യാപകരുടെ സഹായവുമുണ്ടായി.
എസ്എഫ്ഐയുടെ കസേര കത്തിക്കലിനെതിരെ ഇടത് സംഘടനയായ എകെജിടിസിഎയിലെ അദ്ധ്യാപകരും രംഗത്തെത്തി. കോളേജിലെ അദ്ധ്യാപകര്‍ യോഗം ചേര്‍ന്ന് പ്രിന്‍സിപ്പലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയിരുന്നു. ചില അദ്ധ്യാപകര്‍ എസ്എഫ്ഐക്ക് പിന്തുണ നല്കി. എകെജിടിസിഎ നേതൃനിരയിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എന്‍. എല്‍. ബീന സ്വയംഭരണാവകാശത്തിനെതിരായിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തിയതോടെ സംഘടന എതിരെ തിരിഞ്ഞു. പ്രിന്‍സിപ്പലിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുമ്പ് സമരത്തെത്തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ടവരാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇവര്‍ മഹാരാജാസില്‍ തിരിച്ചെത്തിയത്.
അവധിയിലായ പ്രിന്‍സിപ്പല്‍ തിരിച്ചെത്തുമ്പോള്‍ സമരം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം. പ്രിന്‍സിപ്പലിനെതിരെ ഉപരോധ സമരമടക്കം ആസൂത്രണം ചെയ്യുന്നു. കസേര കത്തിച്ചതിനെതിരെ വിവിധ സാസ്കാരിക സംഘടനകള്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: