മധുര: തമിഴ്നാട്ടിലെ അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. ഓര്‍ഡിനന്‍സ് അല്ല നിയമ നിര്‍മ്മാണമാണ് വേണ്ടതെന്നാണ് ജനങ്ങളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അളകനെല്ലൂരിലേക്കുള്ള വഴികളെല്ലാം തടസപ്പെടുത്തി കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. ട്രെയിന്‍ ഉപരോധവും തുടരുകയാണ്. ആവണിപുരത്തും പാലമേട്ടിലും ചെന്നൈ മറീനാ ബീച്ചിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം മധുരൈയില്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചതോടെയാണ് ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്നു ചെന്നൈയിലേക്കുള്ള യാത്രാമധ്യേ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹൈദരാബാദില്‍വച്ചാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് അദ്ദേഹം ചെന്നൈയിലെത്തുകയായിരുന്നു. ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു.
അതേസമയം, ഓര്‍ഡിനന്‍സിന് ആറുമാസ കാലാവധി മാത്രമാണെന്നും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അറിയിച്ചു. എന്നാല്‍ നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: