ഓരോ മനുഷ്യനും സ്വന്തം ആദര്‍ശം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിനെമാത്രമേ യഥാര്‍ത്ഥമെന്ന് കരുതുന്നുള്ളൂ. പ്രാപഞ്ചികര്‍ക്ക് പണമായി മാറ്റത്തക്കതെല്ലാം യഥാര്‍ത്ഥമാണ്. അതിന്നുതകാത്തതെല്ലാം അയഥാര്‍ത്ഥവും സഹജീവികളുടെമേല്‍ പ്രതാപം ചെലുത്താന്‍ സഹായിക്കുന്നതെന്തോ അതാണ് അധികാരേച്ഛുവിന് യഥാര്‍ത്ഥം, ശേഷമെല്ലാം ശൂന്യവും. ജീവിതത്തില്‍ സ്വന്തം മമതാവിശേഷം എന്തിനോടോ അതിന്റെ ഹൃദയത്തിടുപ്പുകള് പ്രതിധ്വനിപ്പിക്കാത്തതൊക്കെ ഒരുവന്നു ശൂന്യം തന്നെ.
ചിലരുടെ ഒരേ ഒരു ലക്ഷ്യം സജീവിതശക്തികളെല്ലാം പണത്തിനും പേരിനും മറ്റ് വല്ല ഭോഗങ്ങള്ക്കുംവേണ്ടി ചെലവഴിക്കയാണ്, മറ്റ് ചിലര്‍ക്ക് പ്രതാപത്തിന്റെ ഒരേ ഒരു ആവിഷ്കാരം യുദ്ധസന്നദ്ധരായ കുപ്പിണികളുടെ മുന്നേറ്റമാണ്. വേറെ ചിലര്‍ക്ക് ജീവിതം നല്കുന്ന ഒരേ ഒരു സുഖം ഇന്ദ്രിയോപഭോഗങ്ങളാണ്- ഈ കൂട്ടര്‍ക്കെല്ലാം എക്കാലവും ഭാരതം വമ്പിച്ചൊരു മരുഭൂമിയായിട്ടാണ് അനുഭവപ്പെടുക. അവര്‍ക്ക് മനസ്സിലാവുന്ന മട്ടിലുള്ള ജീവിതവികാസത്തെ തകര്‍ത്തുകളയുന്ന കാറ്റുകളാണുതാനും അതില്‍നിന്നടിക്കുന്നത്.
എന്നാല്‍, ഇന്ദ്രിയങ്ങളുടെ ലോകം വിട്ട് വളരെയകലെ എങ്ങോ നിന്നൊഴുകുന്ന അമരതയുടെ ആറ്റുനീര്‍ കുടിച്ച് ആരുടെ ജീവിതതൃഷ്ണയാണോ എന്നെന്നേക്കുമായി ശമിച്ചിട്ടുള്ളത്, ആരാണോ കാമത്തിന്റെയും സ്വര്‍ണത്തിന്റെയും വിഖ്യാതിയുടെയും ബന്ധത്രയം പാമ്പ് സ്വന്തം പടമെന്നപോലെ വെടിഞ്ഞിട്ടുള്ളത്, ഇന്ദ്രിയാധീനര് ഉപഭോഗമെന്ന് വിളിക്കുന്നതും പൂഴി നിറഞ്ഞതും നിറക്കൊഴുപ്പുള്ളതുമായ ഈ ചെറുകൂണുകള്ക്കുവേണ്ടിയുള്ള മല്പിടുത്തങ്ങളെയും അസൂയകളെയും കഴമ്പറ്റ വഴക്കുകളെയും ആരാണോ പ്രശാന്തമായ സ്വന്തം ഉച്ചതയില്‍ നിന്ന് സ്നേഹത്തോടും അക്ഷോഭ്യതയോടും നോക്കികാണുന്നത്, ആര്‍ക്കാണോ പൂര്വപുണ്യശക്തി കണ്മുമ്പില് നിന്ന് അജ്ഞാനമറ മാറിക്കളകയാല് നാമരൂപങ്ങളുടെ പൊള്ളത്തരം കാണാന്‍ കഴിയുന്നത്, ആ കുട്ടരും മുമ്പില്‍ അവരെവിടെയുള്ളവരായാലും ശരി, ആദ്ധ്യാത്മികതയുടെ മാതൃഭൂമിയും അക്ഷയഖനിയുമായ ഭാരതം മറ്റൊരു രൂപം കൈക്കൊണ്ടാണ് നിലകൊള്ളുന്നത്. മാഞ്ഞുകൊണ്ടിരിക്കുന്ന നിഴലുകളുടേതായ ഈ വിശ്വത്തില്‍ ഒരേ വാസ്തവികസത്ത ആര്‍ക്കോ, ആ ഈശ്വരനെ തിരയുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ പ്രദീപമാണ് ഭാരതം.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: