കോട്ടയം: ഇടതുഭരണത്തില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഭരണകക്ഷിയുടെ ആശ്രിതരെ കുത്തിനിറയ്ക്കുകയാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍ പറഞ്ഞു. എന്‍ടിയു കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ-കായിക-പ്രവൃത്തി പരിചയ അദ്ധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട് വ്യാപകമായി ഉയര്‍ന്നുവന്ന ആക്ഷേപം ഇതിന് ഉദാഹരണമാണ്. ദേശീയതലത്തില്‍ അഗീകാരം നേടിയ അപേക്ഷകരെ ഒഴിവാക്കി ഭരണകക്ഷിയുടെ താല്‍പ്പര്യം അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് ഭരണമുന്നണിയിലെതന്നെ പ്രമുഖഘടകകക്ഷികള്പോലും ആക്ഷേപമുന്നയിച്ചിരിക്കുകയാണ്. എസ്എസ്എയുടെ ട്രെയിനര്‍മാരായും ബിപിഒമാരായും ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍മാരായും ഭരണകക്ഷി നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിയമനമെന്നും അദ്ദേഹംപറഞ്ഞു.
കോട്ടയം വ്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. കെ.രാജേഷ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. രമേശ് കുമാര്‍.പി.കെ, വിജിത്ത്.കെ.വി, അജിത്ത് കുമാര്‍ കെ.എന്‍, സതീഷ് ചന്ദ്രന്, സി.രാജീവ്, അജയകുമാര്‍ വി.കെ., എം.ജി.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ അധികരിച്ച് സജീഷ് മണലേല്‍ ക്ലാസ് നയിച്ചു. പുതിയ ഭാരവാഹികളായി കെ.രാജേഷ് മോഹന്‍(പ്രസി), വിജിത്ത്. കെ.വി(ജന. സെക്രട്ടറി), അജിത്ത് കുമാര്‍ കെ. എന്‍.(ട്രഷറര്‍)എന്നിവരെയും മറ്റ് 15അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: