കോട്ടയം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വായിക്കാതെ തനിക്കെതിരെ പ്രതികരിക്കുന്ന മന്ത്രി പി.ജെ.ജോസഫ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ജസ്റ്റിസ്.കെ.ടി.തോമസ് പ്രതികരിച്ചു. ജനങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് മന്ത്രി ജോസഫ് തനിക്കെതിരെ നടത്തുന്ന പ്രതികരണങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിക്കുമെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.
ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് വായിച്ചുനോക്കാതെ പ്രതികരിക്കുന്ന പി.ജെ.ജോസഫ് ജലവിഭവവകുപ്പ് മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. നിയമസഭ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രമേയം പാസാക്കിയ കാര്യം താന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. മന്ത്രി പറഞ്ഞതു കേട്ടെഴുതണമെന്നുണ്ടെങ്കില് ഉന്നതാധികാര സമിതി അംഗമായ സമയത്ത് പറയണമായിരുന്നു. സ്വതന്ത്രമായി പറയാന്‍ എനിക്ക് അവകാശമുണ്ട്. സത്യം തുറന്നുപറയാന്‍ തനിക്കു മടിയില്ലെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതുമൂലം തനിക്ക് സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ്.കെ.ടി.തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.ടി.തോമസ് കേരള ജനതയെ വഞ്ചിച്ചതായി സമിതി കുറ്റപ്പെടുത്തി.
കെ.എസ്.ബിജിമോള്‍ എംഎല്‍എ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഫാ.ജോയി നിരപ്പേല്‍,അഡ്വ.അനില്‍ ഐക്കര,കണ്‍വീനര്‍ ഷാജി,ആന്റണി പ്ലാമൂട്ടില്‍,ഡോ.റെയ്മോള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: