തിരുവനന്തപുരം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 1800 പേരെ പിണറായി സര്‍ക്കാര്‍ ദിവസവേതനാടിസ്ഥാനത്തില്‍ പിന്‍വാതിലിലൂടെ നിയമിച്ചു. നിലവിലുള്ള മൂന്ന് പിഎസ്സി റാങ്ക്ലിസ്റ്റുകള് അട്ടിമറിച്ചാണ് കേവലം ഏഴുമാസം കൊണ്ട് ഇടതുസര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയത്. ഈ മൂന്ന് റാങ്ക് ലിസ്റ്റുകളിലും കൂടി 3000 ത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തുനില്‍ക്കുമ്പോഴാണ് എല്ലാം ശരിയാകുമെന്ന പ്രചാരണത്തിലൂടെ അധികാരത്തിലെത്തിയവര്‍ കൊടിയവഞ്ചന നടത്തിയത്. യുവമോര്‍ച്ച നല്കിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇടതുസര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം സംബന്ധിച്ച വിവരം പുറത്തുവന്നത്.
മുഴുവന്‍ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്സി വഴി മാത്രമേ നടത്താവൂ എന്ന 2016 ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നത്. അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗനിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്ന കേരള സര്‍വകലാശാലയില്‍ മാത്രം 2016 നവംബര്‍ 15 മുതല്‍ 2017 ജനുവരി 6 വരെ 600 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ സര്‍വകലാശാലകളിലായി ഡിടിപി ഓപ്പറേറ്റര്‍ തസ്തികയില്‍ മാത്രം 370 പേരെ നിയമിച്ചു. നിലവിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റ് അവഗണിച്ച് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ 80 പേരെയാണ് നിയമിച്ചത്.
അഞ്ചുമാസത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിരവധി നിയമനങ്ങള്‍ നടത്തി. 400 രൂപയുണ്ടായിരുന്ന ദിവസവേതന തസ്തിക 675 രൂപയാക്കി വര്‍ധിപ്പിച്ച ശേഷമായിരുന്നു ഈ നിയമനങ്ങള്‍. അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് കൂടുതല്‍ നിയമനങ്ങളും നടന്നത്.
കാര്‍ഷിക സര്‍വകലാശാലകളിലും അനുബന്ധസ്ഥാപനങ്ങളിലും കൂടി 700 ഓളം പേരെ നിയമിച്ചു. എംജി സര്‍വകലാശാലയിലാകട്ടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സുരക്ഷാവിഭാഗം, ഇലക്ട്രീഷ്യന് ഉള്‍പ്പെടെ പ്രധാന തസ്തികകളിലടക്കം 130 പേരെയാണ് നിയമിച്ചത്. പൂന്തോട്ടത്തൊഴിലിനായി 30 പേരെ നിയമിച്ചു. എംജി സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ 2016 സപ്തംബര്‍ 26 ന് 21 പേരെ അല്ലാതെയും നിയമിച്ചു. കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും എത്രപേരെ പിന്‍വാതിലിലൂടെ നിയമിച്ചെന്ന വിവരം ലഭിച്ചിട്ടില്ല.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഉദ്യോഗാര്‍ഥികളുടെയും യുവജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മുഴുവന്‍ ഒഴിവുകളും പിഎസ്സിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞ ഉടന്‍ സര്‍വകലാശാലകളില്‍ മാത്രം പിന്‍വാതിലിലൂടെ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരും ബന്ധുക്കളുമായ ആയിരങ്ങളെ തിരുകിക്കയറ്റുകയായിരുന്നു.
സര്‍വകലാശാലകളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാന് അനുവദിക്കില്ല: യുവമോര്‍ച്ച
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സി വഴി നടത്തണമെന്ന ചട്ടം കാറ്റില്‍പ്പറത്തി പിണറായി സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും ഉടന്‍ റദ്ദാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു. പിഎസ്സി വഴി മാത്രമേ നിയമനം നടത്തൂ എന്നുപറഞ്ഞ സര്‍ക്കാര്‍ പിഎസ്സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും പുറംവാതിലിലൂടെ കുത്തിനിറച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍വകലാശാലകളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാനുള്ള ഗൂഢശ്രമം യുവമോര്‍ച്ച അനുവദിക്കില്ല. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രതിവര്‍ഷം 5 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ വഴിയാണോ പിണറായി സര്‍ക്കാര്‍ നിയമനം നല്‍കുന്നത് എന്നറിയാനുള്ള അവകാശം പിഎസ്സി പരീക്ഷയെഴുതി ജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. അടിയന്തരമായി സര്‍വകലാശാലകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്ത് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം.
ഇതു കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഭരണസ്വാധീനം ഉപയോഗിച്ച് കാര്‍ഡ് അയപ്പിക്കുന്ന സംവിധാനവുമുണ്ട്. ഇത്തരത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ വരുതിയില്‍ നിര്‍ത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കാര്‍ഡ് അയപ്പിക്കുന്ന സംവിധാനവും സര്‍ക്കാര്‍ ഉപേക്ഷിക്കണം.
സര്‍വകലാശാലകളിലെ അനധികൃത നിയമനം സംബന്ധിച്ച് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരില്‍ കണ്ട് പരാതി നല്‍കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തിയ നിയമനങ്ങളില്‍ സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അഡ്വ ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: