കൊല്ലം: ഫാക്ടറികള്‍ മൊത്തമായോ ഭാഗികമായോ ഏറ്റെടുത്തുകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന നിര്‍ദേശമാണ് കശുവണ്ടി മുതലാളിമാര്‍ മുന്നോട്ട് വയ്ക്കുകയെന്ന് അറിയുന്നു. കൊല്ലത്തെ ഏറ്റവും വലിയ കശുവണ്ടിസ്ഥാപനമായ വിഎല്‍സിയുടെ ഈ നിലപാട് കഴിഞ്ഞ 18ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മയോട് വ്യക്തമാക്കിയിരുന്നു. 26ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും ഇത് ആവര്‍ത്തിക്കുമെന്നാണ് മാനേജ്മെന്റില്‍ നിന്നുള്ള സൂചന.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാ കശുവണ്ടിഫാക്ടറികളും തുറക്കുമെന്ന് പറഞ്ഞ സ്ഥിതിക്ക് അതിന്റെ പൂര്‍ണബാധ്യത സര്‍ക്കാരിനുണ്ട്. സ്വകാര്യ കശുവണ്ടിഫാക്ടറികള്‍ ഇനി നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ല. 15 ഫാക്ടറികളിലായി പതിനായിരത്തോളം തൊഴിലാളികളാണ് വിഎല്‍സിക്ക് ഉള്ളത്. 80 കിലോയുടെ 1500 ചാക്ക് തോട്ടണ്ടിയാണ് കമ്പനി ഇത്രയും ഫാക്ടറികളിലായി പ്രതിദിനം സംസ്കരിച്ച് പരിപ്പുണ്ടാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 17 ലക്ഷം രൂപയാണ് പ്രതിദിന നഷ്ടം. ഇത് സഹിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. സര്‍ക്കാരില്‍ നിന്നും യാതൊരു സാമ്പത്തികസഹായവുമില്ല. തോട്ടണ്ടിയുടെ വിലയും കൂടി. ആവശ്യമായ വായ്പകള്‍ മുന്‍കാലത്തെ പോലെ ബാങ്കുകളില്‍ നിന്നു കിട്ടുന്നുമില്ല.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ കൂലിയിലും സംസ്കരണചെലവിലുമുണ്ടായ വര്‍ധനവ് താങ്ങാനാകാത്തതായി. മറ്റു സംസ്ഥാനങ്ങളില്‍ യന്ത്രവല്‍ക്കരണം ഭാഗികമായി നടപ്പാക്കിയാണ് സംസ്കരണം നടത്തുന്നത്. പ്രതികൂലമായ സാഹചര്യത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് വാശിപിടിക്കുന്നതിന് പകരം സര്‍ക്കാര്‍ തന്നെ അവ ഏറ്റെടുത്ത് നടത്തുകയാണ് നല്ലതെന്നാണ് ഭൂരിഭാഗം മുതലാളിമാരുടെയും തീരുമാനം. മുതലാളിമാരെ ലാഭക്കൊതിയന്മാരും വഞ്ചകന്മാരുമായി ചിത്രീകരിച്ച് തൊഴിലാളികളെ കുത്തിയിളക്കി സമരാഭാസം നടത്തി സമയവും സാമ്പത്തികവും നഷ്ടപ്പെടുന്നതിന് പകരം സര്‍ക്കാര്‍ പ്രായോഗികമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കശുവണ്ടി ഫാക്ടറി ഉടമകള്‍ പറയുന്നു.
ലീസ് എഗ്രിമെന്റ് വച്ചിട്ടോ വാടക കരാര്‍ എഴുതിയോ ഫാക്ടറികള്‍ സര്‍ക്കാരിന് നല്കാന് മുതലാളിമാര്‍ തയ്യാറാണ്. തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുക എന്ന അന്തിമലക്ഷ്യം നടപ്പായാല്‍ മാത്രം മതി. കശുവണ്ടി കോര്പ്പറേഷന് ഒരുചാക്ക് തോട്ടണ്ടി സംസ്കരിച്ച് 2,000 രൂപ വരെ ലാഭം ഉണ്ടാക്കുന്നു എന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന സര്‍ക്കാര്‍ അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എല്ലാ സ്വകാര്യഫാക്ടറികളും ഘട്ടം ഘട്ടമായോ മൊത്തത്തിലോ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: