രാഷ്ട്രീയ എതിരാളികളെ ആശയംകൊണ്ട് നേരിടുന്നതിന് പകരം പേശീബലംകൊണ്ട് ഉന്മൂലനം ചെയ്യുന്ന സിപിഎം പൈശാചിക രാഷ്ട്രീയത്തിന് ഏറ്റവും ഒടുവില്‍ കിട്ടിയ ഇരയാണ് ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര വ്യതിയാനത്തേയും അതുവഴി ജീര്‍ണത വിറ്റ് കീശ വീര്‍പ്പിക്കുന്ന നേതാക്കളെയും എതിര്‍ത്തതിന്റെ പേരിലാണ് ഈ മുന്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്ക് സ്വന്തം ജീവന് കുരുതി കൊടുക്കേണ്ടിവന്നത്.
സിപിഎം വിമതര്‍ ചേര്‍ന്ന് രൂപീകരിച്ച റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായിരുന്നു ചന്ദ്രശേഖരന്. സിപിഎം വിട്ടപ്പോള്‍ യുഡിഎഫ് സര്വസമ്മതതെന്ന നിലയില്‍ വടകരയില്‍ എംപിയാക്കാന്‍ സമീപിച്ചപ്പോള്‍ തത്വാധിഷ്ഠിത നിലപാടിന്റെ പേരില്‍ അത് നിരാകരിച്ച് തന്റെ പോരാട്ടം തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ഒഞ്ചിയത്ത് അവരേക്കാള്‍ ജനപിന്തുണനേടാനും പ്രാദേശിക ഭരണം വിമതപക്ഷത്തിന് ലഭിക്കാനും ഇടയാക്കുക വഴി മാതൃസംഘടനയുടെ വേരറുത്തതിന്റെ പേരിലാണ് ചന്ദ്രശേഖരന് മാര്‍ക്സിസ്റ്റ് നേതൃത്വം വധശിക്ഷ വിധിച്ച് നടപ്പാക്കിയത്. വടകരയിലെ വള്ളിക്കാട്ട് ചന്ദ്രശേഖരന് വീഴ്ത്തിയ ചോര ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ വരികളെയാണ് വികലമാക്കിയിട്ടുള്ളത്.
ഏത് പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കാനും പ്രചരിപ്പിക്കുവാനുമുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യത്തിന്റെ ആധാരശില. അത് മാനിക്കാത്തവര്‍ ആരായാലും അവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറുന്ന ഒരാള്‍ക്ക് ഇവിടെ ജീവിക്കാനവകാശമില്ലെന്ന ആപല്‍ക്കരമായ നിലപാടാണ് അവര്‍ സ്വീകരിച്ചുവരുന്നത്. സെല്‍ഭരണം, സമാന്തര കോടതി, പാര്‍ട്ടി ഗ്രാമം, അക്രമത്തിന്റെ തേര്‍വാഴ്ച തുടങ്ങി കേരളത്തില്‍ സിപിഎം കയ്യാളുന്ന ബീഭത്സ രാഷ്ട്രീയം അനുവദിക്കില്ലെന്ന് ജനങ്ങള്‍ തുറന്നുപറയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം ഉന്നതനിലവാരത്തില്‍ ആസൂത്രണം ചെയ്ത് കിറുകൃത്യമായി നടപ്പാക്കിയ ഒന്നാണ്. അക്രമത്തിന്റെ സ്വഭാവം, മുമ്പ് നടത്തിയ ഭീഷണികള്‍, ഉപയോഗിച്ച ആയുധങ്ങളും അതിന്റെ പ്രയോഗരീതികളും, സംഭവത്തെത്തുടര്‍ന്നുണ്ടായ സിപിഎം സമീപനം എന്നിവയെല്ലാം തലശ്ശേരി, നാദാപുരം മേഖലകളില്‍ ആ പാര്‍ട്ടി നടത്തിവന്നിട്ടുള്ള ആസൂത്രിത കൊലകളുടെ ഗണത്തില്‍ ഇതും പെടുമെന്ന് സംശയമെന്യേ തെളിയിക്കുന്നു. സംഭവശേഷം സിപിഎമ്മുകാരനായ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍തന്നെ ചന്ദ്രശേഖരനെ ഒരു മാതൃകാ കമ്മ്യൂണിസ്റ്റെന്നാണ് വിശേഷിപ്പിച്ചത്. എത്ര നല്ലവനായാലും പാര്‍ട്ടിയെ ചോദ്യംചെയ്താല്‍ ജീവിക്കാനര്ഹനല്ലെന്ന സ്റ്റാലിനിസ്റ്റ് തന്ത്രമാണ് ചന്ദ്രശേഖരന്റെ ജീവന് കവര്‍ന്നെടുത്തിട്ടുള്ളത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകള്‍ പാസാക്കിയിട്ടുള്ള രക്തസാക്ഷി പ്രമേയങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ പ്രകടമാകുന്ന ഒരു സത്യമുണ്ട്. സിപിഎം രക്തസാക്ഷികളും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങളും നടക്കുന്നത് ആ പാര്‍ട്ടി മുഖ്യകക്ഷിയായിട്ടുള്ള ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളിലാണെന്നതാണ് ആ സത്യം. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ ബിജെപി ഒന്നാംസ്ഥാനത്തോ രണ്ടാംസ്ഥാനത്തോ ഉള്ള ഒരു സംസ്ഥാനത്തും ആസൂത്രിത രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. കേരളത്തില്‍ ജനസംഘ-ബിജെപി പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കുന്നതിന് മുമ്പുതന്നെ അക്രമരാഷ്ട്രീയം അരങ്ങുതകര്‍ക്കുകയും ഇഎംഎസ് മന്ത്രിസഭ തന്നെ അക്കാരണത്താല്‍ പിരിച്ചുവിടപ്പെട്ടിട്ടുമുണ്ട്. ജനാധിപത്യത്തെ മാനിക്കാത്ത സ്റ്റാലിനിസ്റ്റ് ശൈലി ഉപേക്ഷിക്കാനും അക്രമരാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമാധാനത്തിന് വേണ്ടി ശ്രമിക്കാനും ഈ ലേഖകന്‍ കത്ത് വഴി സിപിഎം ജനറല്‍ സെക്രട്ടറിയോട് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ കത്തിന് മറുപടിയുണ്ടായില്ല. അക്രമവും എതിരാളിയുടെ വകവരുത്തലും പ്രാണവായുപോലെ കൊണ്ടുനടക്കുന്ന സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്നതാണ് വസ്തുത.
സിപിഎം എന്ന കേഡര്‍പാര്‍ട്ടി ഒരു എതിരാളിയെ വകവരുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് അക്കാര്യം പാര്‍ട്ടി നേതൃത്വമറിഞ്ഞിരിക്കുമെന്ന കാര്യം ഉറപ്പാണ്. ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന് വധം, ജയകൃഷ്ണന് മാഷ് വധം, തലശ്ശേരി ഫസല്‍ വധം തുടങ്ങി സിപിഎമ്മുകാര്‍ പ്രതികളായ നിരവധി പ്രമാദ കേസുകളില്‍ കോടതികള്തന്നെനേതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മുകാരനായ ഫസല്‍ കൂറുമാറി എന്ഡിഎഫുകാരനായപ്പോള് പാര്‍ട്ടി വിധിച്ച വധശിക്ഷ അവരുടെ ഗുണ്ടാസംഘം നടപ്പാക്കിയെന്ന് മാത്രമല്ല പഴി ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെച്ച് കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നു.
ഹൈക്കോടതി ഇടപെട്ട് പ്രസ്തുത കേസ് സിബിഐയെക്കൊണ്ട് അന്വേഷിച്ചപ്പോള്‍ ജില്ലാ കമ്മറ്റി അംഗമായ സിപിഎം ഉന്നതനേതാവ് ഒളിവില്‍ പോകേണ്ടതായും വന്നിരിക്കയാണിപ്പോള്‍. എതിരാളിയെ വകവരുത്തുകയും മറ്റൊരു എതിര്‍വിഭാഗത്തെ പ്രതികളാക്കുകയം ചെയ്തുകൊണ്ട് ഇരട്ടനേട്ടത്തിനാണ് ഫൈസല്‍ കേസില്‍ സിപിഎം ശ്രമിച്ചത്.
ജയകൃഷ്ണന് മാസ്റ്റര്‍ കേസിലും പന്ന്യന്നൂര്‍ ചന്ദ്രന് കേസിലും വിചാരണ നടത്തിയ കോടതി നേതാക്കന്മാര്ക്ക് പ്രസ്തുത കേസിലുള്ള പങ്ക് ബോധ്യപ്പെട്ട് ഇക്കാര്യമന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് കല്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അന്വേഷണം അട്ടിമറിച്ച് സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധം പെട്ടെന്നുണ്ടായ ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ അവിചാരിതമായുണ്ടായ നരഹത്യയല്ല. പ്രാദേശിക സിപിഎം-ആര്‍എംപി പ്രവര്‍ത്തകരല്ല ഈ കുറ്റം ചെയ്തിട്ടുള്ളത്. സിപിഎം ഉന്നത നേതാക്കന്മാരാല് ആസൂത്രണം ചെയ്യപ്പെട്ട സംഭവമല്ലെങ്കില്‍ പുറമേനിന്ന് പരിചയസമ്പന്നരായ കൊലയാളിസംഘമെത്തി ഇപ്രകാരമൊരു കൊല നടത്തുമായിരുന്നില്ല. അതുകൊണ്ടുതന്നെ നേതാക്കന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മാപ്പര്‍ഹിക്കാത്ത ഈ സിപിഎം ക്രൂരതയുടെ അടിവേരുകള്‍ കണ്ടെത്തി നിയമാധിഷ്ഠിത നീതി നടപ്പാക്കുകയാണ് വേണ്ടത്.
പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: