കളമശേരി: ജില്ലാ കളക്ടർ പരിസ്ഥിതി പ്രവർത്തകർക്ക് നൽകിയ വാക്ക് പാലിച്ചു. ഇന്ന് രാവിലെ 10.20 ഓടെ കറുത്ത് ചുവന്ന് ഒഴുകുന്ന പെരിയാറിന്റെ ദുരവസ്ഥയ്ക്ക് ജില്ലാ കളക്ടർ സാക്ഷിയായി. ഏലൂർ നഗരസഭ കളക്ടർ എത്തണമെന്ന് രണ്ട് തവണയും പ്രമേയം പാസ്സാക്കിയിട്ടും നടക്കാത്ത കാര്യമാണ് പരിസ്ഥിതി പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കീഴടങ്ങി ജില്ലാ കളക്ടർ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ഷട്ടർ തുറക്കുമെന്നാണ് അറിയുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ആത്മഹത്യാ ഭീഷണി കൊണ്ട് വിവാദത്തിലായതിനെ തുടർന്നാണ് പെരിയാർ കാണാൻ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയത്.
പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളും ജില്ലാ കളക്ടർ വിലയിരുത്തി. കൂടെ തഹസിൽദാർ അബ്ദുള്ള നാസർ, വില്ലേജ് ഓഫീസർ റാണി മാത്യു എന്നിവരും ഉണ്ടായിരുന്നു. അതീവ രഹസ്യമായാണ് കളക്ടറുടെ സന്ദർശനം നടന്നത്. അതിനാൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ഏലൂർ നഗരസഭ ആരോഗ്യ വിഭാഗം എന്നിവരാരും ഈ സമയം ഉണ്ടായിരുന്നില്ല. എന്നാൽ കളക്ടർ പോയ ശേഷം സ്ഥലത്തെത്തി. ഷട്ടറിന് സമീപം പോലീസ് കാവൽ നിൽക്കുന്നുണ്ട്.
ഏലൂർ പാതാളം ഷട്ടർ തുറക്കുന്നതിനെതിരെ ഒരു ദിവസം മുഴുവൻ പുഴയിലിറങ്ങി ചെയ്ത ജനകീയ സമരം ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് പിൻവലിച്ചത്. പ്രശ്ന പരിഹാരത്തിനായി അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിൽ ജില്ലാ കളകറുമായി നടത്തിയ ചർച്ചയിൽ പരിസ്ഥിതി പ്രവർത്തകർക്ക് പുറമേ കൊച്ചി റിഫൈനറി പ്രതിനിധി, സർക്കിൾ ഓഫ് പോലീസ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ, ഏലൂർ നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ഞായറാഴ്ച പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ അടക്കം പുഴയിലെ മാലിന്യത്തോത് വ്യക്തമാക്കിയ ലാബ് റിപ്പോർട്ടുകൾ ഇന്ന് രാവിലെ പുറത്തുവിടും. അഞ്ചംഗ സമിതിയുടെ തുടർ നടപടികളും അറിയിയ്ക്കും. അതിനു ശേഷം പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ തുറന്ന് വ്യവസായ മാലിന്യം നിറഞ്ഞ പെരിയാറിലെ ജലം ഒഴുക്കിവിടും. സമിതിയിൽ എഡിഎം കെ .ബി ബാബുവിനെ കൂടാതെ ഇറിഗേഷൻ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ്, കുസാറ്റ് അക്കാദമിക് പ്രതിനിധി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് എന്നിവരാണ് ഉണ്ടാവുക.
കളക്ടറേറ്റിലെ ചർച്ചയ്ക്ക് ശേഷം ദുരന്തനിവാരണ സമിതി തലവൻ കൂടിയായ എഡിഎംകെ .ബി ബാബു ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്ഥലം സന്ദർശിച്ചിരുന്നു. തോണിയിൽ ഇരുന്ന് ചെയ്യുന്ന സമരമുറ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ആറംഗ സമിതി സമരം പിൻവലിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി നോർത്ത് സിഐ വിജയനും സംഘവും ഷട്ടർ തുറക്കാൻ എത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ആത്മഹത്യാ ഭീഷണി മുഴങ്ങിയതോടെ പോലീസ് സംഘം മടങ്ങുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12ന് യോഗം വിളിയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: