കണ്ണൂര്‍: ആര്‍എസ്എസ് ക്യാമ്പ് നടന്ന വളപട്ടണം നിത്യാനന്ദ സ്കൂള്‍ അടിച്ച് തകര്‍ത്ത കേസില്‍ പ്രതികളായ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാട്ടി പോലീസ്. ഈ മാസം മൂന്നിന് പുലര്‍ച്ചെയാണ് സിപിഎം സംഘം നിത്യാനന്ദ സ്കൂള്‍ തകര്‍ത്തത്. സ്കൂളിന്റെ നൂറുകണക്കിന് ജനലുകളും വാതിലുകളുമാണ് സിപിഎമ്മുകാര്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തത്. സ്കൂളിലെ കുടിവെള്ള സംവിധാനവും ഇലക്ട്രിക്കല്‍ സംവിധാനവും പൂര്‍ണ്ണമായും തകര്‍ത്തിരുന്നു. നൂറുകണക്കിന് കസേരകളും തല്ലിത്തകര്‍ത്തു. അക്രമത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
നിത്യാനന്ദ സ്കൂളില്‍ ക്യാമ്പ് നടത്തുന്നതിനെതിരെ സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യാപകമായ കുപ്രചരണമഴിച്ചുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. തങ്ങളുടെതല്ലാത്ത ഒരു സംഘടനകളെയും പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന സിപിഎം ധാര്‍ഷ്ട്യമാണ് അക്രമത്തിലൂടെ വെളിച്ചത്തുവന്നത്. അക്രമികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് തുടക്കം മുതല്‍ തന്നെ പോലീസ് പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ചും അക്രമം നടത്തിയ രീതിയെക്കുറിച്ചും പൂര്‍ണ്ണമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സിപിഎം നേതൃത്വം രംഗത്തിറങ്ങിയിരുന്നു. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഭരണസ്വാധീനമുപയോഗിച്ച് പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ചില ഉദ്യോഗസ്ഥരാണ് യഥര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്താതിരിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. പ്രതികളെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്ന സംഘടനാ നേതാക്കളോടും സ്കൂള്‍ അധികൃതരോടും ധാര്‍ഷ്ട്യത്തോടെയാണ് പോലീസ് പെരുമാറുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: