ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ കേന്ദ്രം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗം വിഫലമായി. വിശാലമായ അഭിപ്രായ സമന്വയം വേണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെയും അഭ്യര്‍ത്ഥനകള്‍ കോണ്‍ഗ്രസിതര സംസ്ഥാനങ്ങള്‍ തള്ളി.
ദേശീയ ഭീകരവിരുദ്ധ കേന്ദ്ര (എന്‍സിടിസി)ത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ നീക്കങ്ങള്‍ക്കെതിരെ പ്രമുഖ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കടുത്ത നിലപാട് കൈക്കൊണ്ടു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി അംഗീകരിക്കുകയും മതിയായ ഭേദഗതികള്‍ വരുത്തുകയും ചെയ്താല്‍ എന്‍സിടിസിക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി ഭരണ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
എന്‍സിടിസി രൂപീകരണം കേന്ദ്ര-സംസ്ഥാന പ്രശ്നമല്ലെന്നും ഭീകരതക്കെതിരെയുള്ള രാജ്യത്തിന്റെ സംയുക്ത നീക്കമായി അതിനെ കാണണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്‍സിടിസി അസ്വീകാര്യമാണെന്ന് കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി. അതിര്‍ത്തികള്‍ നോക്കിയല്ല ഭീകരരുടെ നീക്കങ്ങളെന്നും രാജ്യത്തെ സുരക്ഷിതവും സുഭദ്രവുമാക്കാന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യാനും പിടിച്ചെടുക്കാനുമുള്ള അധികാരത്തോടെ എന്‍സിടിസി പോലുള്ള സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്കി. സംസ്ഥാനങ്ങള്‍ക്ക് അസ്വീകാര്യമായ സാഹചര്യത്തില്‍ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണം സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുമായി മതിയായ കൂടിയാലോചനകള്‍ നടത്താതെയാണ് കഴിഞ്ഞ ഫെബ്രുവരി 3 ന് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ എന്‍സിടിസി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിക്കുന്ന നടപടികള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിശ്വാസക്കുറവിന് കരുത്തു പകരുക മാത്രമാവും ചെയ്യുകയെന്നും മമത മുന്നറിയിപ്പ് നല്കി.
ബ്രിട്ടീഷ് ഭരണകാലത്തെ വൈസ്രോയിമാരെപ്പോലെയാണ് കേന്ദ്രം പെരുമാറുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഏകാധിപത്യ താല്പര്യങ്ങള് നിറവേറ്റാന്‍ ബോധപൂര്‍വമുള്ള തന്ത്രമാണ് എന്‍സിടിസിയുടെ രൂപീകരണം. അടുത്തയിടെ നടത്തിയ ചില നിയമഭേദഗതികളും എന്സിടിസിയുമെല്ലാം ചില ഗൂഢലക്ഷ്യങ്ങളോടെയുള്ള കേന്ദ്രനീക്കങ്ങളാണ്. കുതന്ത്രങ്ങളിലൂടെ രാഷ്ട്രീയത്തില്‍ ഇടം നേടുകയെന്ന ചിന്താഗതി മാറ്റുകയും നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയും വേണമെന്ന് മോഡി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ വ്യക്തമായ കാഴ്ചപ്പാടും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ബിജെപിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും എന്സിടിസിയില് ആവശ്യത്തിന് ഭേദഗതികള്‍ വരുത്തുകയും ചെയ്താല്‍ പിന്തുണ നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുതിര്‍ന്ന നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ രമണ്‍സിംഗ് പറഞ്ഞു.
എന്‍സിടിസിയെ ശക്തമായി എതിര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, കേന്ദ്രം രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രിമാരുടെ ഒരു ഉപസമിതി പ്രശ്നം പരിശോധിക്കണമെന്നും വ്യക്തമാക്കി. എന്‍സിടിസി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് അയച്ചുതരാന്‍ പോലും കേന്ദ്രം തയ്യാറായില്ലെന്നും ജയലളിത ആരോപിച്ചു.
ഫെഡറല്‍ തത്വങ്ങളും ഘടനയും തകര്‍ക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. എന്‍സിടിസി ഇന്റലിജന്‍സ് ബ്യൂറോയുടെ ഭാഗമാകരുതെന്നാണ് ഒഡീഷാമുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ആവശ്യപ്പെട്ടത്. ജനാധിപത്യരാജ്യങ്ങളൊന്നും സ്വന്തം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവിരുദ്ധ കേന്ദ്രത്തെ മധ്യപ്രദേശും ശക്തമായി എതിര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: