പേരൂര്‍ക്കട: ലോ അക്കാദമിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി വിദ്യാര്‍ത്ഥികളില്‍ നിന്നു തെളിവെടുത്തു. 40 വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രക്ഷിതാക്കളില്‍ നിന്നുമാണ് തെളിവെടുത്തത്. കൂടാതെ 25 വിദ്യാര്‍ത്ഥികളെ വിളിച്ചശേഷം അവരില്‍നിന്നു പരാതികള്‍ എഴുതിവാങ്ങുകയും ചെയ്തു.
ഇന്റേണല്‍ മാര്‍ക്കിനെക്കുറിച്ചുള്ള പരാതികളും ആശങ്കകളുമാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത്. മാര്‍ക്കിന്റെ പേരില്‍ കുട്ടികളെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഭയപ്പെടുത്തുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇവര്‍ക്കു മാനുഷിക പരിഗണനയോ മികച്ച ഭക്ഷണമോ അക്കാദമി ക്യാമ്പസില്‍ നിന്നോ ഹോസ്റ്റലില്‍ നിന്നോ ലഭിക്കുന്നില്ലെന്നും കോളേജിലുള്ള ക്യാമറാ റെക്കോര്‍ഡിംഗ് വിവരങ്ങള്‍ പ്രിന്‍സിപ്പലിന്റെ മൊബൈലിലും ലഭിക്കത്തക്കവണ്ണമുള്ള സംവിധാനമാണ് ചെയ്തിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ഹനിക്കുന്ന തരത്തിലുള്ള ക്യാമറകളെക്കുറിച്ചും അവര്‍ പ്രതികരിച്ചു.
ക്യാമറകളെക്കുറിച്ച് മാനേജ്മെന്റിനെ അറിയിച്ചപ്പോള്‍ അവരില്‍നിന്നു മോശമായ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റൊരു പരാതി ഡ്രസ്കോഡിനെ സംബന്ധിച്ചുള്ളതായിരുന്നു. പ്രിന്‍സിപ്പലിന്റെ മരുമകള്‍ക്ക് ഡ്രസ്കോഡ് ബാധകമാക്കിയിട്ടില്ലെന്നും അതേസമയം മറ്റു വിദ്യാര്‍ത്ഥികളെ ഇതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുയര്‍ന്നു. പ്രിന്‍സിപ്പല്‍ മോശമായ രീതിയിലാണ് വസ്ത്രധാരണം നടത്തുന്നുവെന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു.
ഇന്നലെ രാവിലെ 10.30നാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ലോ അക്കാദമിയില്‍ തെളിവെടുപ്പിന് എത്തിയത്. ഓരോ സംഘടനയില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികളെ വീതം വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്നു കോളജ് പ്രിന്‍സിപ്പലില്‍ നിന്നും ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്തും.
അക്കാദമിയില്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തുന്ന സമരം 13 ദിവസം പിന്നിട്ടു. തന്റെ രാജിയൊഴികെ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന പ്രഖ്യാപനവുമായി ഡയറക്ടര്‍ നാരായണന്‍നായരും രംഗത്തെത്തി.
ബുധനാഴ്ച കോളജ് തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ചില വിദ്യാര്‍ത്ഥികളെ ഇന്നലെ ശാരീരിക അവശതകള്‍കാരണം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പകരം മറ്റു വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളും സമരപ്പന്തലിലുണ്ട്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അക്കാദമിയില്‍ പോലീസ് സംരക്ഷണം ശക്തമാക്കിയിട്ടുള്ളതിനാല്‍ പുറത്ത് സമരപ്പന്തലിലാണ് ഇവരെല്ലാം കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: