കളമശേരി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണത്തിലെ തടസ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തും. വിഷയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ രാജ്യസഭാംഗമായ പ്രൊഫ. റിച്ചാഡ് ഹേ വിവിധ സംഘടനാ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം ചെയ്തു.രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ നിര്‍ണ്ണായക സ്ഥാപനമായ ഒരു കേന്ദ്രം വിവാദങ്ങളില്‍ പെട്ട് ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാതാകുന്നത് ഉത്കണ്ഠാജനകമാണെന്ന് റിച്ചാഡ് ഹേ അഭിപ്രായപ്പെട്ടു. ദേശീയ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കളമശേരിയിലെ കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മ്മാണ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. സ്വപ്ന പദ്ധതി അട്ടിമറിയ്ക്കുന്നുവെന്നാണ് ഹൈബി ഈഡന് എംഎല്‍എയുടെ പരാതി. പദ്ധതിയുടെ രൂപരേഖയും രണ്ട് തവണ വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയാറാക്കിയ ഹോസ്പിറ്റല്‍ സര്‍വീസസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷനെ (എച്ച്എസ്സിസി) ഒഴിവാക്കിയതാണ് വിവാദം. ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത ഇന്‍കെലിനെ (ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കേരള ലിമിറ്റഡ്) യാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
ട്രഷറികള്‍ ആധുനികവല്‍ക്കരിച്ചു എന്നതാണ് ആരോഗ്യ വകുപ്പ് യോഗ്യതയായി വിശദീകരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ ചുമതല ഹോസ്പിറ്റല്‍ സര്‍വീസസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷനെ ഏല്‍പ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് സിപിഎം നേതൃത്വമായിരുന്നു. ഭരണം മാറിയപ്പോള്‍ അവരുടെ താത്പര്യവും മാറിയെന്ന് ഹൈബി ഈഡന് കുറ്റപ്പെടുത്തുന്നു. ഇന്‍കെലില്‍ 31 % സംസ്ഥാന സര്‍ക്കാര്‍ ഓഹരി ഉള്ളതിനാല്‍ പദ്ധതിയില്‍ മേല്‍നോട്ടം വഹിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: