തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.മുരളീധര റാവു ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥി സമരം പതിമൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ ഉപവാസം. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി രാവിലെ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കോള്ളേണ്ട തീരുമാനങ്ങള്‍ എന്തൊക്കെയാണ്, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ എടുക്കേണ്ട നിലപാടുകള്‍ എന്നിവയെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ വിഷയമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വകലാശാല ഉപസമിതി കോളേജിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും ഉപസമിതി തെളിവുകള്‍ ശേഖരിച്ചു. സര്‍വകലാശാല അഫിലിയേഷന് കമ്മിറ്റി കണ്‍വീനര്‍ പി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയാണ് തെളിവെടുപ്പിനെത്തിയത്. 30ന് സര്‍വകലാശായ്ക്ക് റിപ്പോര്‍ട്ട് നല്‍കും.
നേരത്തെ പ്രിന്‍സിപ്പാള്‍ നടത്തിയ പത്രസമ്മേളന വേദിയിലും പുറത്തും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: