ആലപ്പുഴ: അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വരെ ഇവിടങ്ങളില്‍ നിന്ന് ചോര്‍ത്തി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ സ്കാന്‍ ചെയ്തു നല്‍കേണ്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി നല്കുവാന് അക്ഷയ കേന്ദ്രങ്ങളെ മാത്രമെ ആശ്രയിക്കാവൂയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ഇക്കാര്യത്തില്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ രൂപകല്പന, പേര് എന്നിവ ഉപയോഗിച്ചു തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. സാങ്കേതിക പരിജ്ഞാനമുള്ള ജനങ്ങള്‍ക്ക് സ്വന്തം ഇമെയില്‍ ഉപയോഗിച്ച് പരസഹായമില്ലാതെ അപേക്ഷ നല്കുവാനായി ഇ-ഡിസ്ട്രിക്ട് മുതലായ പോര്‍ട്ടലുകളില്‍ ഉള്ള സൗകര്യമാണ് പല സ്വകാര്യ സ്ഥാപനങ്ങളിലും ദുരുപയോഗം ചെയ്യുന്നത്.
സര്‍ക്കാര്‍, സര്ക്കാര്ഇതര ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ തങ്ങളുടെ ഇമെയില്‍ അക്കൗണ്ട്, പാസ്വേര്ഡ് പോലെയുള്ള വിവരങ്ങള്‍ കൈമാറുവാന്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഇ-ഡിസ്ട്രിക്ട്), ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇ-ഗ്രാന്‍ഡ് എന്നിവ അടക്കം പല ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് നല്കുവാനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്.
അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രോജക്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല. പൊതുജനങ്ങളുടെ രേഖകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുവാനും സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: